M.Swaraj: ജയിച്ചാല്‍ നിലമ്പൂരിനു മന്ത്രി, സുപ്രധാന വകുപ്പ് ലഭിച്ചേക്കും; കരുക്കള്‍ നീക്കി പിണറായി വിജയന്‍

രേണുക വേണു

ചൊവ്വ, 3 ജൂണ്‍ 2025 (10:35 IST)
M Swaraj

M.Swaraj: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ സിപിഎമ്മും ഇടതുമുന്നണിയും തന്ത്രങ്ങള്‍ മെനയുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനു തന്ത്രങ്ങള്‍ മെനയുന്നത്. കോണ്‍ഗ്രസിനെയും ബിജെപിയെയും രാഷ്ട്രീയമായി തുറന്നുകാട്ടി പരമാവധി വോട്ടുകള്‍ ഉറപ്പിക്കണമെന്ന് പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. 
 
സ്വരാജ് നിയമസഭയില്‍ എത്തിയാല്‍ മന്ത്രിസ്ഥാനം ലഭിച്ചേക്കും. സിപിഎമ്മിന്റെ ശ്രദ്ധേയമായ മുഖം ആയതിനാലും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതിനാലും സ്വരാജിനെ മന്ത്രിയാക്കാന്‍ പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും താല്‍പര്യമുണ്ട്. 'നിലമ്പൂരിനു ഒരു മന്ത്രിസ്ഥാനം' എന്ന രീതിയില്‍ സിപിഎം അനുഭാവികള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചാരണം ആരംഭിച്ചിട്ടുണ്ട്. 
 
നിലമ്പൂരില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനുള്ള സിപിഎം തീരുമാനത്തിനു പിന്നില്‍ പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ തന്നെയാണ്. യുഡിഎഫിനെതിരെയും നിലമ്പൂരിലെ ജനങ്ങളെ പാതിവഴിയില്‍ ഉപേക്ഷിച്ചു എംഎല്‍എ സ്ഥാനം രാജിവെച്ച പി.വി.അന്‍വറിനെതിരെയും ആയിരിക്കണം ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ പോരാട്ടമെന്ന് സിപിഎം സംസ്ഥാന നേതൃത്വവും ഐക്യകണ്ഠേന തീരുമാനിച്ചു. 
 
2016, 21 വര്‍ഷങ്ങളിലെ പോലെ സിപിഎം സ്വതന്ത്രനായിരിക്കും നിലമ്പൂരില്‍ മത്സരിക്കുകയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനുള്ള തീരുമാനം സിപിഎം എടുത്തിരുന്നു. യുഡിഎഫ് അനുകൂല മണ്ഡലത്തില്‍ ചെറിയ മാര്‍ജിനില്‍ തോറ്റാല്‍ പോലും അത് രാഷ്ട്രീയ വിജയമായിരിക്കുമെന്ന് സിപിഎം വിലയിരുത്തി. അത്തരത്തില്‍ രാഷ്ട്രീയ പോരാട്ടം നടത്തണമെങ്കില്‍ ഏറ്റവും ശക്തനായ സ്ഥാനാര്‍ഥി തന്നെ വേണമെന്നും അതിനു ഏറ്റവും യോജ്യന്‍ എം.സ്വരാജ് ആണെന്നും പിണറായി വിജയന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്നാണ് സ്വരാജ് എന്ന ഒറ്റപേരിലേക്ക് ചര്‍ച്ചകള്‍ ചുരുങ്ങിയത്. 
 
നിലമ്പൂര്‍ സ്വദേശിയാണ് സ്വരാജ്. അവിടത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ കൃത്യമായി അഡ്രസ് ചെയ്യാന്‍ പറ്റിയ നേതാവ്. മലയോര മേഖലയിലെ കര്‍ഷകരുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ സ്വരാജിനു സാധിക്കും. ജയിച്ചാല്‍ സ്വരാജിനു മന്ത്രിസ്ഥാനം നല്‍കും. നിലമ്പൂര്‍ സിപിഎമ്മിനു ബാലികേറാമലയല്ലെന്നും ജയത്തിനു വേണ്ടി പരമാവധി പോരാട്ടം നടത്തണമെന്നും പിണറായി വിജയന്‍ പാര്‍ട്ടി നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍