Nilambur By Election 2025: ലീഗ് വോട്ടുകള്‍ ചോരാന്‍ സാധ്യത; സ്വരാജിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ 'കുലുങ്ങി' യുഡിഎഫ് ക്യാംപ്, വേണം അന്‍വറിന്റെ 'കൈ'

രേണുക വേണു

ശനി, 31 മെയ് 2025 (10:17 IST)
M Swaraj vs Aryadan Shoukath: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ക്യാംപിനു ആശങ്കയായി എം.സ്വരാജിന്റെ അപ്രതീക്ഷിത എന്‍ട്രി. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ച സിപിഎം സംസ്ഥാനത്തെ ഏറ്റവും ശക്തനായ നേതാവും നിലമ്പൂര്‍ സ്വദേശിയുമായ സ്വരാജിനെ കളത്തിലിറക്കാന്‍ ഐക്യകണ്‌ഠേന തീരുമാനമെടുത്തു. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ തക്കവിധം മണ്ഡലത്തില്‍ ജനകീയനായ സ്വരാജിന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നു. 
 
യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ മുസ്ലിം ലീഗില്‍ അതൃപ്തിയുണ്ടെന്ന് മനസിലാക്കിയ ശേഷമാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചാല്‍ ജയസാധ്യതയുണ്ടെന്ന് മനസിലാക്കിയ സിപിഎം തുടക്കം മുതലേ എം.സ്വരാജിനെ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ സ്വരാജുമായി സംസാരിക്കുകയും മത്സരിക്കാന്‍ തയ്യാറെടുക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. 
 
ആര്യാടന്‍ കുടുംബത്തോടു നിലമ്പൂരിലെ മുസ്ലിം ലീഗ് നേതാക്കള്‍ക്കു അടക്കം കടുത്ത വിയോജിപ്പുണ്ട്. ലീഗ് അണികള്‍ക്കിടയിലും ഈ അതൃപ്തി രൂക്ഷമാണ്. ഇത് മനസിലാക്കിയ നിലമ്പൂരിലെ സിപിഎം നേതൃത്വം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഷൗക്കത്തിനോടു അതൃപ്തിയുള്ള ലീഗ് വോട്ടുകളും നിഷ്പക്ഷ വോട്ടുകളും ഏകീകരിക്കാന്‍ കഴിവുള്ള സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ജയസാധ്യതയുണ്ടെന്ന് സിപിഎം വിലയിരുത്തി. സ്വരാജ് മത്സരിക്കുന്നതിനോടു മുഖ്യമന്ത്രി പിണറായി വിജയനും താല്‍പര്യം അറിയിച്ചു. തുടര്‍ന്നാണ് സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. 
 
യുഡിഎഫിന്റെ പ്രചരണം മൂന്നാം ദിവസത്തിലേക്ക് എത്തിയെങ്കിലും പലസ്ഥലങ്ങളിലും ലീഗ് പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കുകയാണ്. ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ അതൃപ്തിയുള്ള ലീഗിലെ ഒരു വിഭാഗത്തിനു മുന്നിലേക്ക് സ്വരാജിനെ പോലൊരു സ്ഥാനാര്‍ഥി എത്തുമ്പോള്‍ തിരിച്ചടി നേരിടുമോ എന്ന ഭയം യുഡിഎഫിനുള്ളിലും ഉണ്ട്. 
 
സംഘപരിവാറിനെതിരെ ശക്തമായ നിലപാടെടുക്കുന്ന സ്വരാജ് മണ്ഡലത്തിലെ മുസ്ലിം വോട്ടുകള്‍ ഏകീകരിച്ചാല്‍ യുഡിഎഫിന്റെ വിജയസാധ്യത കുറയും. പി.വി.അന്‍വര്‍ കൂടി വിഘടിച്ചു നിന്നാല്‍ അത് കൂടുതല്‍ തിരിച്ചടിയാകും. ഈ സാഹചര്യത്തില്‍ അന്‍വറിനെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. 
 
2016, 21 വര്‍ഷങ്ങളിലെ പോലെ സിപിഎം സ്വതന്ത്രനായിരിക്കും നിലമ്പൂരില്‍ മത്സരിക്കുകയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനുള്ള തീരുമാനം സിപിഎം എടുത്തിരുന്നു. യുഡിഎഫ് അനുകൂല മണ്ഡലത്തില്‍ ചെറിയ മാര്‍ജിനില്‍ തോറ്റാല്‍ പോലും അത് രാഷ്ട്രീയ വിജയമായിരിക്കുമെന്ന് സിപിഎം വിലയിരുത്തി. അത്തരത്തില്‍ രാഷ്ട്രീയ പോരാട്ടം നടത്തണമെങ്കില്‍ ഏറ്റവും ശക്തനായ സ്ഥാനാര്‍ഥി തന്നെ വേണമെന്നും അതിനു ഏറ്റവും യോജ്യന്‍ എം.സ്വരാജ് ആണെന്നും പിണറായി വിജയന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്നാണ് സ്വരാജ് എന്ന ഒറ്റപേരിലേക്ക് ചര്‍ച്ചകള്‍ ചുരുങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍