ന്യൂനമര്‍ദം രൂപപ്പെടുന്നു; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ആശങ്കയായി 'ടൗട്ടെ' ചുഴലിക്കാറ്റ്

വ്യാഴം, 13 മെയ് 2021 (09:41 IST)
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മേയ് 14 നു രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെടും. ഈ ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദം ആകുകയും തുടര്‍ന്ന് ചുഴലിക്കാറ്റായി രൂപാന്തരപ്പെടുകയും ചെയ്തേക്കാം. ലക്ഷദ്വീപിനു സമീപം വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം മേയ് 16 ഓടെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത പ്രവചിക്കുന്നത്. ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ ഭാഗമായി ഇന്നുമുതല്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുണ്ടാകും. കേരള തീരത്ത് മേയ് 16 വരെ മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചിരിക്കുന്നു. 

2021 മെയ് 14: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍

2021 മെയ് 15: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍

2021 മെയ് 16: കണ്ണൂര്‍, കാസര്‍ഗോഡ്

എന്നീ  ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചയിടങ്ങില്‍ പ്രതീക്ഷിക്കേണ്ടത്.
 
2021 മെയ് 12 :  തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി

2021 മെയ് 13 :  തിരുവനന്തപുരം, കൊല്ലം,  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

2021 മെയ് 14 : തിരുവനന്തപുരം, മലപ്പുറം 

2021 മെയ് 15 : തിരുവനന്തപുരം, കൊല്ലം,  പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് 

2021 മെയ് 16 : തിരുവനന്തപുരം, കൊല്ലം,  പത്തനംതിട്ട,  കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂര്‍

എന്നീ ജില്ലകളില്‍ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറില്‍  64.5 mm മുതല്‍ 115 mm വരെയുള്ള മഴയാണ് പ്രതീക്ഷിക്കേണ്ടത്.  
 
കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ന്യൂനമര്‍ദ രൂപീകരണഘട്ടത്തില്‍ കടലാക്രമണം രൂക്ഷമാകാനും തീരാപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ പ്രത്യേക ജാഗ്രത പാലിക്കണം.
 
ഉച്ചയോട് കൂടി ആരംഭിക്കുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ വേനല്‍ മഴ സംസ്ഥാനത്ത് തുടരുകയാണ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നല്‍, ശക്തമായ കാറ്റ് ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുക. ഇടിമിന്നല്‍ സമയത്ത് പുറത്തിറങ്ങുന്നത് കര്‍ശനമായി ഒഴിവാക്കുക. കെട്ടിടങ്ങള്‍ക്ക് അകത്തോ വാഹനങ്ങള്‍ക്ക് ഉള്ളിലോ സുരക്ഷിതമായി തുടരുക.

മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
 
2021 മെയ് 13 മുതല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.
 
കേന്ദ്ര കാലാവസ്ഥ വകുപ്പില്‍ നിന്ന് ലഭിച്ച ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ന്യൂനമര്‍ദ രൂപീകരണവുമായി ബന്ധപ്പെട്ട് 2021 മെയ് 13 നോട് കൂടി തന്നെ അറബിക്കടല്‍ പ്രക്ഷുബ്ധമാവാനും കടലില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും രൂപപ്പെടാനും സാധ്യതയുണ്ട്. ആയതിനാല്‍ മെയ് 13 അതിരാവിലെ 12 മണി മുതല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് മറിച്ചൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍