ജേക്കബ് തോമസ് വനഭൂമി കൈയ്യേറിയെന്ന് ആരോപണം

ബുധന്‍, 2 നവം‌ബര്‍ 2016 (08:50 IST)
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വനഭൂമി കയ്യേറിയെന്ന് ആരോപണം. ജേക്കബ് തോമസിന്റെ ഭാര്യയുടെ പേരില്‍ കര്‍ണാടകയിലെ കുടകിലുള്ള 151 ഏക്കര്‍ ഭൂമി വനഭൂമിയാണെന്ന് കര്‍ണാടക വനംവകുപ്പ് കണ്ടെത്തിയിരുന്നു. അനധികൃതമായാണ് ഇത്രയും ഭൂമി അദ്ദേഹം കൈവശം വെച്ചിരിക്കുന്നതെന്നും ഈ ഭൂമി ഒഴിയണമെന്നും ആവശ്യപ്പെട്ട് വനംവകുപ്പ് ഒക്ടോബര്‍ 27ന് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്.

1994ല്‍ റിസര്‍വ്വ് ആയി പ്രഖ്യാപിച്ച 151.3 ഏക്കര്‍ ഭൂമിയാണ് ജേക്കബ് തോമസിന്റെ ഭാര്യയുടെ പേരില്‍ കുടകിലുള്ളതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.അദ്ദേഹം നടത്തിയെത് വനം നിയമം 64 (എ) ന്റെ ലംഘനമാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഈ ഇടപാടുമായി ബന്ധപ്പെട്ട് 1994 മുതല്‍ കര്‍ണാടക വനംവകുപ്പും ജേക്കബ് തോമസിന്റെ ഭാര്യയും കക്ഷികളായി കര്‍ണാടകയിലെ വിവിധ കോടതികളില്‍ കേസുകളുണ്ട്.

കൂടാതെ 1998ല്‍ ഈ ഭൂമിയില്‍നിന്ന് കോടികള്‍ വിലവരുന്ന മരങ്ങള്‍ മുറിച്ചു മാറ്റിയതായും വനംവകുപ്പ് ആരോപിച്ചു. കര്‍ണാടകയിലും കേരളത്തിലും ഒരുപോലെ ബന്ധങ്ങളുള്ള തടിക്കച്ചവടക്കാരനുമായി ചേര്‍ന്നാണ് ഇവര്‍ മരം മുറിച്ചു കടത്തിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക