തട്ടിക്കൊണ്ടുപോകല്‍ കേസ്: പത്മകുമാറിന്റെ മകള്‍ അനുപമ മൂന്നാം പ്രതി, അഞ്ച് ലക്ഷം ഫോളോവേഴ്‌സ് ഉള്ള യുട്യൂബര്‍

ശനി, 2 ഡിസം‌ബര്‍ 2023 (09:33 IST)
കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂര്‍ മാമ്പാള്ളികുന്നം കവിതാരാജില്‍ പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. കുട്ടിയുടെ പിതാവ് റെജിയോടുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് പ്രതികള്‍ സമ്മതിച്ചു. പദ്മകുമാര്‍ ഒന്നാം പ്രതിയും ഭാര്യ അനിത, മകള്‍ അനുപമ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും പ്രതികളുമാണ്. 
 
അഞ്ച് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള യുട്യൂബര്‍ കൂടിയാണ് അനുപമ. അനുപമ പത്മന്‍ എന്നാണ് യുട്യൂബ് അക്കൗണ്ടിന്റെ പേര്. ഷോര്‍ട്ട് വീഡിയോസും സെലിബ്രിറ്റി വീഡിയോസും അനുപമ യുട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു മാസം മുന്‍പാണ് അനുപമ അവസാനമായി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അനുപമ പത്മന്‍ എന്ന പേരില്‍ വെബ് സൈറ്റും ഉണ്ട്. 
 
അനുപമയുടെ നഴ്‌സിങ് പ്രവേശനത്തിനായി അച്ഛന്‍ പത്മകുമാര്‍ ആറ് വയസുകാരിയുടെ പിതാവ് റെജിക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഭാരവാഹിയാണ് റെജി. നഴ്സിങ് പ്രവേശനത്തിനായി പണം നല്‍കിയിട്ടും മകള്‍ക്ക് അഡ്മിഷന്‍ ശരിയായില്ല. മാത്രമല്ല റെജി പത്മകുമാറിന് പണം തിരിച്ചുനല്‍കിയതുമില്ല. ഒരു വര്‍ഷത്തോളം റെജിയുടെ പിന്നാലെ പണത്തിനായി നടന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പത്മകുമാര്‍ പൊലീസിനോട് പറഞ്ഞു. 
 


കുട്ടിയെ അപായപ്പെടുത്തുക എന്ന ലക്ഷ്യം പത്മകുമാറിനു ഉണ്ടായിരുന്നില്ല. കുട്ടിയുടെ പേരു പറഞ്ഞ് തനിക്ക് നഷ്ടമായ പണം തിരിച്ചുവാങ്ങുകയായിരുന്നു പ്രധാന ലക്ഷ്യം. വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ട് മണിയോടെ തമിഴ്നാട് അതിര്‍ത്തിയില്‍ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പുളിയറയിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍