കെവിന്‍ കൊലക്കേസ്: പത്തു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം; അപൂർവ്വങ്ങളിൽ അപൂർവ്വം കേസെന്ന് കോടതി

ചൊവ്വ, 27 ഓഗസ്റ്റ് 2019 (14:04 IST)
കെവിൻ ദുരഭിമാനക്കൊലക്കേസിലെ പത്ത് പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കേസാണിതെന്ന് വിധി പ്രഖ്യാപിച്ച ജഡ്ജ് എസ് ജയചന്ദ്രൻ നിരീക്ഷിച്ചു. 
 
കെവിന്റെ ഭാര്യയായ നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍(ചിന്നു), മൂന്നാംപ്രതി ഇഷാന്‍ ഇസ്മയില്‍, നാലാംപ്രതി റിയാസ് ഇബ്രാഹിംകുട്ടി, ആറാംപ്രതി മനു മുരളീധരന്‍, ഏഴാംപ്രതി ഷിഫിന്‍ സജാദ്, എട്ടാംപ്രതി എന്‍ നിഷാദ്, ഒമ്പതാംപ്രതി ഫസില്‍ ഷെരീഫ്, 11-ആംപ്രതി ഷാനു ഷാജഹാന്‍, 12-ആം പ്രതി ടിറ്റു ജെറോം എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 
 
വിവിധ വകുപ്പുകളിലായി വിധിച്ച ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പത്തു പ്രതികളും 40,000 വീതം പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു. ഇതില്‍ ഒരു ലക്ഷം കെവിന്റെ സുഹൃത്ത് അനീഷിനും ബാക്കി തുക കെവിന്റെ കുടുംബത്തിനും ഭാര്യ നീനുവിനും തുല്യമായി നല്‍കണമെന്നും കോടതി വ്യക്തമാക്കി.
 
2018 മേയ് 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദളിത് ക്രിസ്ത്യനായ കെവിന്‍ മറ്റൊരു സമുദായത്തില്‍പ്പെട്ട തെന്മല സ്വദേശിനി നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കേസ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍