ശസ്ത്രക്രിയ എന്ന പേരില്‍ എന്റെ ലിംഗഭാഗം വെട്ടിക്കീറി; ഡോക്ടര്‍ക്കെതിരെ ട്രാന്‍സ് വുമണ്‍ അനന്യ അന്ന് പറഞ്ഞത്

ബുധന്‍, 21 ജൂലൈ 2021 (11:40 IST)
കേരളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ റേഡിയോ ജോക്കി അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളുണ്ടായെന്നും ഇതില്‍ മനംനൊന്താണ് അനന്യ ആത്മഹത്യ ചെയ്തതെന്നും മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിട്ടുണ്ട്. 
 
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കൊച്ചിയിലെ റെനൈ മെഡിസിറ്റിയില്‍ അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ എന്ന പേരില്‍ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഡോക്ടര്‍ ചെയ്തതെന്ന് അനന്യ തുറന്നു പറഞ്ഞിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് അനന്യ ഇക്കാര്യം പറഞ്ഞത്. ശസ്ത്രക്രിയയിലെ പിഴവ് തന്നെ വളരെ ഗുരുതരമായി ബാധിച്ചു എന്നാണ് അനന്യ പറഞ്ഞത്. തെറ്റായി ചെയ്ത ലിംഗമാറ്റ ശസ്ത്രക്രിയ മൂലം ശാരീരികമായ കടുത്ത ബുദ്ധിമുട്ടുകളാണ് ഒരു വര്‍ഷത്തിലേറെയായി താന്‍ നേരിട്ടിരുന്നതെന്നും അനന്യ പറഞ്ഞു. 
 
കൊച്ചിയിലെ ഫ്ളാറ്റിലാണ് അനന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നേരം എഴുന്നേറ്റ് നിന്ന് ജോലി ചെയ്യുന്നതിന് പോലും അനന്യയ്ക്ക് സാധിച്ചിരുന്നില്ല. ശസ്ത്രക്രിയയിലെ പിഴവാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അനന്യ കഴിഞ്ഞ ദിവസം പറഞ്ഞത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ അനന്യ വിമര്‍ശനമുന്നയിച്ചിരുന്നു. 
 
അനന്യയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്നാണ് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പഴുതടച്ച അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അടക്കം പരാതി നല്‍കിയിട്ടുണ്ട്. ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന അനന്യയെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ പിഴവാണെന്ന് സുഹൃത്തുക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. അനന്യ ഇതേ പറ്റി പലവട്ടം ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫ്ളാറ്റില്‍ പൊലീസ് വീണ്ടും പരിശോധന നടത്തും. ആരോപണ വിധേയനായ ഡോക്ടറില്‍ നിന്നും വിശദമായ മൊഴിയെടുക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍