ചട്ടങ്ങൾ കാറ്റിൽ പറത്തി: ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ നിയമനം നടത്താനുറച്ച് സർക്കാർ

ബുധന്‍, 24 ജൂണ്‍ 2020 (14:25 IST)
ബാലാവകാശ കമ്മീഷൻ അധ്യ‌ക്ഷസ്ഥാനത്ത് സിപിഎം നോമിനിയായ കെ‌വി മനോജ്‌കുമാറിനെ നിയമിച്ച് സ‌ർക്കാർ. ജില്ലാ ജഡ്‌ജിമാരെ അടക്കം മറികടന്നുകൊണ്ടാണ് തലശ്ശേരിയിലെ മുൻ പിടിഎ അംഗത്തെ സർക്കാർ സുപ്രധാനമായ ബാലാവകാശ കമ്മീഷൻ അധ്യക്ഷനായി തിരഞ്ഞെടുട്ടിരിക്കുന്നത്. ഇയാളുടെ നിയമനത്തിനായി നേരത്തെ യോഗ്യതകളിൽ സർക്കാർ ഇളവുകൾ കൊണ്ടുവന്നിരുന്നു.
 
പോക്സോ വിധികളിലൂടെ ശ്രദ്ധേയനായ കാസർകോട് ജില്ലാ ജഡ്ജി എസ് എച്ച് പഞ്ചാപകേശൻ, മറ്റ് ബാലാവകാശ പ്രവർത്തകർ,ജഡ്‌ജിമാർ എന്നിവരെ മറികടന്നുകൊണ്ടാണ് മനോജ്‌കുമാറിന്റെ നിയമനം.സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ നേതൃത്വം നൽകിയ അഭിമുഖ പാനലാണ് യോഗ്യരെ മറികടന്ന് മനോജിനെ ഒന്നാമനാക്കിയത്. ഈ തീരുമാനത്തിനാണ് ഇപ്പോൾ മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്.
 
ചീഫ് സെക്രട്ടറി റാങ്കിൽ വേതനം ലഭിക്കുന്ന അർദ്ധജുഡീഷ്യൽ അധികാരങ്ങളുള്ളതാണ് ബാലാവകാശ കമ്മീഷനിന്റെ അധ്യ‌ക്ഷസ്ഥാനം. വാളയാർ കേസിലെ വിവാദങ്ങൾ കെട്ടടങ്ങും മുൻ‌പാണ് സുപ്രധാനമായ സ്ഥാനത്തിലേക്ക് യോഗ്യതകളെ അവഗണിച്ച് പാർട്ടി അനുഭാവിയെ തിരികെകയറ്റുന്നത്. ബാലാവകാശ കമ്മീഷൻ അംഗംങ്ങൾക്കുള്ള യോഗ്യത പോലും അധ്യക്ഷന് നിർദ്ദേശിക്കാതെയാണ് മനോജിന്‍റെ നിയമനം.
 
ബാലാവകാശ കമ്മീഷൻ അംഗമാവുന്നതിന് കുട്ടികളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ പത്ത് വർഷത്തെ പരിചയമാണ് പ്രധാനം. അംഗങ്ങൾക്കുള്ള യോഗ്യതപോലും ഉറപ്പുവരുത്താതെയാണ് അധ്യക്ഷന്റെ നിയമനം നിയമങ്ങളിൽ വെള്ളം ചേർത്ത് സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍