കെട്ടിടനിര്‍മ്മാണ പ്ലോട്ടില്‍ തന്നെ പാര്‍ക്കിംഗ് സംവിധാനം ഒരുക്കണമെന്ന വ്യവസ്ഥയില്‍ ഇളവ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 13 ഓഗസ്റ്റ് 2024 (20:53 IST)
കെട്ടിടനിര്‍മ്മാണം നടക്കുന്ന പ്ലോട്ടില്‍ തന്നെ ആവശ്യമായ പാര്‍ക്കിംഗ് സംവിധാനം ഒരുക്കണം എന്ന കെട്ടിടനിര്‍മാണ ചട്ടത്തിലെ വ്യവസ്ഥയില്‍ ഇളവ് വരുത്തുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരളം പോലെ ഭൂമി ലഭ്യത കുറഞ്ഞ സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വ്യവസ്ഥ തടസം സൃഷ്ടിക്കുന്നുവെന്ന വര്‍ഷങ്ങളായുള്ള പരാതികളെത്തുടര്‍ന്നാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന പരിഷ്‌കരണ നടപടികള്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു മന്ത്രി.
 
കെട്ടിടം നിര്‍മിക്കുന്ന വ്യക്തിയുടെ പേരിലുള്ള സമീപ പ്ലോട്ടില്‍ കൂടി പാര്‍ക്കിംഗ് സംവിധാനം അനുവദിക്കുന്നതിനാണ് നടപടി സ്വീകരിട്ടത്. 25 ശതമാനം പാര്‍ക്കിംഗ് എങ്കിലും നിര്‍മ്മാണം നടക്കുന്ന പ്ലോട്ടിലും ബാക്കി 75 ശതമാനം വരെ സമീപ പ്ലോട്ടിലും പാര്‍ക്കിംഗ് ആകാം. ഭൂമി ഉടമസ്ഥന്റെ പേരിലായിരിക്കണം, നിര്‍മാണ നടക്കുന്ന പ്ലോട്ടിന്റെ 200 മീറ്റര്‍ ദൂരത്തിനുള്ളിലാകണം, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പോകാനും വരാനും സൗകര്യമുണ്ടായിരിക്കണം, പാര്‍ക്കിങ്ങിന് ഉപയോഗിക്കുന്ന തൊട്ടടുത്ത ഭൂമി മറ്റ് നിര്‍മാണ പ്രവര്‍ത്തനത്തിന് ഉപയോഗിക്കില്ല, മറ്റാര്‍ക്കും കൈമാറില്ല എന്ന് ഉടമയും തദ്ദേശസ്ഥാപന സെക്രട്ടറിയും കരാറില്‍ ഏര്‍പ്പെടണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഇളവ് നടപ്പിലാക്കുന്നത്. നിര്‍മാണ രംഗത്ത്  ഈ തീരുമാനം വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
 
തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്റ്റേക്ക് ഹോള്‍ഡേഴ്‌സും നിര്‍ദേശിച്ച നൂറുകണക്കിന് പരിഷ്‌കരണ നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് മാത്രം 106 ചട്ടങ്ങളിലായി 351 ഭേദഗതി നിര്‍ദേശങ്ങളാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. ബൃഹത്തായ പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ നിശ്ചയിച്ച പരിഷ്‌കരണ നടപടികള്‍ക്ക് ആവശ്യമായ ഉത്തരവുകള്‍ക്കുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. നിയമഭേദഗതി ഉള്‍പ്പെടെയുള്ള നടപടികള്‍ സമീപ ദിവസങ്ങളില്‍ ആരംഭിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍