ഞങ്ങൾക്കൊന്നും പറയാനില്ലെന്ന് പീതാംബരന്റെ കുടുംബം; രഹസ്യ സഹായ വാഗ്ദാനം സി പി എമ്മിനു തിരിച്ചടിയാകും?

വ്യാഴം, 21 ഫെബ്രുവരി 2019 (08:45 IST)
കാസർഗോഡ് പെരിയയിലെ ഇരട്ടകൊലപാതകത്തിൽ അറസ്റ്റിലായ എ.പീതാംബരന്റെ വീട്ടിലെത്തി സിപിഎം മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ അടക്കമുള്ളവർ സഹായ വാഗ്ദാനം നടത്തിയതായി പീതാംബരന്റെ കുടുംബം. ണവും നിയമസഹായവും വാഗ്ദാനം ചെയ്തുവെന്നാണിവർ പറയുന്നത്. 
 
സംഭവത്തിൽ സിപിഎമ്മിനെതിരെ പീതാംബരന്‍റെ ഭാര്യ മഞ്ജുവും മകൾ ദേവികയും രംഗത്ത് വന്നിരുന്നു. പാർട്ടി പറയാതെ പീതാംബരൻ കൊലപാതകം ചെയ്യില്ലെന്ന് മഞ്ജു വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷം നേതാക്കൾ ഇവരുടെ വീട് സന്ദർശിക്കാനെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബം തങ്ങളുടെ നേരത്തേയുള്ള നിലപാട് മാറ്റി പറഞ്ഞത്. 
 
‘ഞങ്ങളുടെ വിഷമം കൊണ്ടാണ് അങ്ങനെയെല്ലാം പറഞ്ഞത്. ഇനിയൊന്നും പറയാനില്ല.’’ എന്നു മാത്രമായിരുന്നു അവർ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ, അതിനുശേഷം ചാനൽ പ്രവർത്തകർ മടങ്ങിയ ശേഷമാണ് ഇവർ പാർട്ടി സഹായം വാഗ്ദാനം നടത്തിയെന്ന് പ്രതികരിച്ചതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. 
 
പാര്‍ട്ടി പറയുന്നത് എന്തും അനുസരിക്കുന്ന വ്യക്തിയാണ് പീതാംബരന്‍. പ്രദേശത്ത് നടന്ന പല സംഭവങ്ങളിലും പാര്‍ട്ടിക്ക് വേണ്ടിയാണ് അദ്ദേഹം പങ്കാളിയായത്. പീതാംബരൻ ആക്രമിക്കപ്പെട്ട സമയത്ത് നേതാക്കള്‍ കാണാന്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരും വന്നില്ലെന്നും മഞ്ജു ഇന്നലെ പറഞ്ഞിരുന്നു. 
 
അതേസമയം, കൊലപാതകത്തില്‍ ചീത്തപ്പേരുണ്ടാകാതിരിക്കാനാണ് പാര്‍ട്ടി പീതാംബരനെ തള്ളിപ്പറഞ്ഞതെന്ന് മകൾ ദേവിക വ്യക്തമാക്കി. സംഭവത്തില്‍ മുഴുവന്‍ കുറ്റവും പാര്‍ട്ടിയുടേതാണ്. തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ പാര്‍ട്ടി തള്ളിപ്പറയുകയായിരുന്നു. ഒടുവിൽ ഒരാളുടെ പേരിൽ മാത്രം കുറ്റം ആക്കിയെന്നും ദേവിക പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍