കണ്ണൂരിലെ ഹര്‍ത്താ‍ല്‍ പൂര്‍ണം; മാഹിയിലെ സിപി‌എം‌ ആര്‍‌എസ്‌എസ് കൊലപാതകങ്ങള്‍ രാഷ്‌ട്രീയമെന്ന് എഫ്ഐആർ

ചൊവ്വ, 8 മെയ് 2018 (11:14 IST)
കണ്ണൂര്‍: സിപി‌എം ആര്‍‌എസ്‌എസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ചതിനെത്തുടര്‍ന്ന് കണ്ണൂരിലും മാഹിയിലും സിപി‌എമ്മും ബിജെപിയും പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണം. വാഹനങ്ങളെ ഒഴിവാക്കുമെന്ന് ‌പറഞ്ഞെങ്കിലും ഇരു സ്ഥലങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞത് ജനജീവിതത്തെ ബാധിച്ചു. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തി, കടകളും മറ്റ് സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.
 
ഇരുപാര്‍ട്ടി പ്രവര്‍ത്തകരും വെട്ടേറ്റുമരിച്ചത് രാഷ്‌ട്രീയ കൊലപാതകം തന്നെയാണെന്നാണ് എഫ്‌ഐ‌ആറിലെ സൂചന. സിപി‌എം നേതാവ് ബാബുവിനെ വെട്ടിയത് പത്തംഗ സംഘമാണെന്നും ഇതിന് പ്രതികാരമായാണ് ഷമോജ് കൊല്ലപ്പെട്ടതെന്നും എ‌ഫ്‌ഐആറില്‍ സൂചനയുണ്ട്. 
 
ഷമോജിന്റെ കൊലപാതകത്തിനു പിന്നിൽ എട്ടംഗ സംഘമായിരുന്നുവെന്ന് പോലീസ് ‌പറയുന്നു. ബാബുവിനെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് മാഹി എസ്ഐ ബി.വിബൽകുമാർ പറഞ്ഞു. ഇതേത്തുടര്‍ന്ന്, മാഹിയിലും തലശ്ശേരിക്കു സമീപം മടപീടികയിലുമാണ് സംഘർഷസാധ്യത ഏറെയുള്ളത്.
 
രണ്ട് കൊലപാതകങ്ങളും സമീപ പ്രദേശങ്ങളില്‍ തന്നെ ആയതിനാല്‍ സംഘര്‍ഷം പടരാതിരിക്കാന്‍ പൊലീസ് പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. എസ്‌പി ജി.ശിവവിക്രം, ഐജി ബൽറാംകുമാർ ഉപാധ്യായ എന്നിവർ ഉൾപ്പെടെ വൻ പൊലീസ് സന്നാഹമാണ് ന്യൂമാഹിയിലുള്ളത്. 
 
മാഹിയിൽ ഏറെക്കാലമായി സിപിഎം–ബിജെപി പ്രവർത്തകർക്കിടയിൽ സംഘർഷം നിലനിൽക്കെയാണ് വീണ്ടും രാഷ്‌ട്രീയ കൊലപാതകം അരങ്ങേറിയത്. പ്രദേശത്ത് പൊലീസ് കനത്ത സുരക്ഷയാണ് നല്‍കിയിരിക്കുന്നത്. സംഘർഷം പടരുന്നതു തടയാൻ വാഹനങ്ങളും മറ്റും പൊലീസ് പരിശോധനയ്‌ക്ക് വിധേയമാക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍