കതിരൂര്‍ കേസിലെ കുറ്റപത്രം രാഷ്‌ട്രീയ വേട്ടയെന്ന് പി ജയരാജന്‍

വ്യാഴം, 31 ഓഗസ്റ്റ് 2017 (15:37 IST)
കതിരൂർ മനോജ് കൊല്ലപ്പെട്ട കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം രാഷ്ട്രീയ വേട്ടയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. നിയമപരമായ കാര്യങ്ങൾ ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും ജയരാജൻ പറഞ്ഞു.

മനോജ് വധക്കേസിൽ പി ജയരാജനെ മുഖ്യ ആസൂത്രകനാക്കിയുള്ള കുറ്റപത്രം തലശേരി സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിലെ 25 ആം പ്രതിയാണ് പി ജയരാജന്‍.

കൊലപാതത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട രണ്ടാംഘട്ട കുറ്റപത്രമാണ് ഇന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. ദേശവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമ (യുഎപിഎ)ത്തിലെ 18ആം വകുപ്പ് കൂടി ജയരാജനെതിരെ സിബിഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ടാം ഘട്ട കുറ്റപത്രത്തില്‍ പി ജയരാജന്‍ ഉള്‍പ്പടെ ആറു പ്രതികളാണുള്ളത്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനാണ് ജയരാജനെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കൂടാതെ കണ്ണൂരില്‍ ഭീകരാന്തരീക്ഷവും കലാപവും  സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും ജയരാജനെ ആക്രമിച്ചതിനുളള പ്രതികാര നടപടിയെന്ന നിലയിലാണ് മനോജിനെ കൊലപ്പെടുത്തിയെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു. പയ്യന്നൂരിലെ മുന്‍ സിപിഐഎം ഏരിയാ സെക്രട്ടറി ടി.എ. മധുസൂധനന്‍, റെജിലേഷ്, ഷജിലേഷ്, മഹേഷ് ഉള്‍പ്പെടെയുള്ള പ്രതികളും ഈ കുറ്റപത്രത്തില്‍ലുണ്ട്

2014 സെപ്റ്റംബർ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്.

വെബ്ദുനിയ വായിക്കുക