കളി മാറുമെന്നറിയാം; പത്തിമടക്കി ഇ പി ജയരാജൻ

വ്യാഴം, 24 നവം‌ബര്‍ 2016 (11:09 IST)
സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാൻ മുൻമന്ത്രി ഇ പി ജയരാജൻ എത്തി. യോഹത്തിൽ പങ്കെടുക്കുന്നതിനായി ഇ പി ജയരാജൻ എ കെ ജി സെന്ററിൽ എത്തിയിരിക്കുകയാണ്. തനിക്കെതിരെയുള്ള വിജിലൻസ് ത്വരിതാന്വേഷണം പൂർത്തിയാക്കുന്നതിനു മുമ്പേ പിണറായി മന്ത്രിസഭയിലേക്ക് മറ്റൊരു മന്ത്രിയെ ചുമതലപ്പെടുത്തിയ സംഭവത്തിൽ പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു ഇ പി ജയരാജൻ.
 
പുതിയ മന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി ഈ മാസം 20ന് ചേർന്ന യോഗത്തിൽ നിന്നും ഇ പി ഇറങ്ങിപ്പോയതും മന്ത്രി എം എം മണിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ എത്താതിരുന്നതും യോഗത്തിൽ ചർച്ച ചെയ്തേക്കാം. സെക്രട്ടേറിയറ്റ് യോഗത്തിൽനിന്നു ക്ഷുഭിതനായി ഇറങ്ങിപ്പോയ ഇ പി മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യർഥിച്ചിട്ടും സംസ്ഥാന സമിതിയില്‍ പങ്കെടുത്തില്ല. സത്യപ്രതിജ്ഞ ചടങ്ങിൽ ഇ പി എത്താതിരുന്നത് അച്ചടക്ക ലംഘനമാണെന്ന് ഒരു വിഭാഗം നേതാക്കൾ പറയുന്നുണ്ട്.
 
ജയരാജൻ തുടർച്ചയായി അച്ചടക്ക ലംഘനം നടത്തിയെന്ന് കണ്ടെത്തിയതോടെ ഇന്ന് നടക്കുന്ന പാർട്ടി സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ ഇപി ജയരാജനോട് സംസ്ഥാന നേതൃത്വം കര്‍ശന നിർദേശം നൽകുകയായിരുന്നു. ഇപിയുടെ തുടര്‍ച്ചയായുള്ള അച്ചടക്ക ലംഘനങ്ങൾ ജനുവരിയിൽ ചേരുന്ന കേന്ദ്രകമ്മിറ്റി ചർച്ചചെയ്യും.

വെബ്ദുനിയ വായിക്കുക