വിഎസിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം സിപിഎം സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്നു

എ കെ ജെ അയ്യര്‍

ചൊവ്വ, 17 നവം‌ബര്‍ 2020 (09:47 IST)
ആലപ്പുഴ: സി.പി.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം പാര്‍ട്ടി സ്ഥാനാര്ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുന്നു. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ പേഴ്സണല്‍ സ്റ്റാഫായിരുന്ന  ലതീഷ് ബി.ചന്ദ്രനാണ് സ്വതന്ത്രനായി മത്സരിക്കുന്നത്.
 
പഞ്ചായത്ത് പ്രസിഡന്റായ സി.പി.എം സ്ഥാനാര്‍ഥി ജെ.ജയലാലിനെതിരെ മുഹമ്മ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലാണ് ലതീഷ് ചന്ദ്രന്‍ പത്രിക നല്‍കിയിരിക്കുന്നത്.  2006 ല്‍ വി.എസ.അച്യുതാനന്ദന് നിയമസഭാ സെറ്റ് നിഷേധിച്ച അവസരത്തില്‍ ലതീഷ് ഇതിനെതിരെ പ്രകടനം നടത്തുകയും പിണറായി വിജയന്റെ കോലം കത്തിച്ചു എന്നാരോപിച്ച് ലതീഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
 
പിന്നീട് കണ്ണൂര്‍കാട്ടെ കൃഷ്ണപിള്ള സ്മാരകം കത്തിച്ചു എന്ന കേസിലും ലതീഷിനെ പ്രതിയാക്കി. എന്നാല്‍ ലതീഷിനെയും കൂട്ട് പ്രതികളായ നാല് പേരെയും കോടതി വെറുതെവിട്ടിരുന്നു. അതെ സമയം കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസ് പാര്‍ട്ടി തലത്തില്‍ അന്വേഷിച്ചത് സി.പി.എം സ്ഥാനാര്‍ഥിയായ ജയലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ആയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍