പിണറായിയുടെ വിരട്ടലില്‍ വിറളിപിടിച്ച് കേന്ദ്രം; കേരളാ മുഖ്യമന്ത്രിയുടെ മുന്നില്‍ പതറുന്നതാര് ?

ചൊവ്വ, 22 നവം‌ബര്‍ 2016 (20:32 IST)
നോട്ട് അസാധുവാക്കല്‍ നടപടിയില്‍ കൂടുതല്‍ ശക്തമായ നീക്കം നടത്താന്‍ സിപിഎം പദ്ധതിയിടുന്നതിന് പിന്നാലെ പഴയ നോട്ടുകൾ മാറ്റിയെടുക്കുന്ന കാര്യത്തിൽ സഹകരണ മേഖലയ്‌ക്ക് ഇളവു നൽകാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ കാണാത്ത തരത്തിലുള്ള കടുത്ത രാഷ്ട്രീയസമ്മർദ്ദം കേരളത്തില്‍ ഉടലെടുക്കുന്നതാണ് കേന്ദ്രസര്‍ക്കാരിനെ ആശങ്കയിലാഴ്‌ത്തുന്നത്.

സഹകരണ മേഖലലയില്‍ ഏതൊക്കെ തരത്തിലാകും ഇളവുകൾ എന്നതു സംബന്ധിച്ചു ധനമന്ത്രാലയം അന്തിമ തീരുമാനമെടുക്കുന്നതേയുള്ളൂ. റിസർവ് ബാങ്കിനും ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. കള്ളപ്പണം തടയുന്നതിനുള്ള നടപടികളെ ബാധിക്കാതെ പ്രതിസന്ധി പരിഹരിക്കാൻ നബാർഡിനു കേന്ദ്രം നിർദേശം നൽകും.

സഹകരണ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് അമിത് ഷാ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി.

കേരളത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാകുന്നതും ബംഗാളില്‍ മമത ബാനര്‍ജി ശക്തമായ എതിര്‍പ്പും പ്രകടിപ്പിക്കുന്നതുമാണ് ബിജെപിയെ വെട്ടിലാക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും മോദി സര്‍ക്കാര്‍ അതിന് വലിയ വില നല്‍കുന്നില്ല.

മറ്റ് സംസാനങ്ങളിലെ പോലയെല്ല കേരളത്തിലെ അവസ്ഥയെന്ന് കേന്ദ്രസര്‍ക്കാരിന് വ്യക്തമായി കഴിഞ്ഞു. നോട്ട് അസാധുവാക്കള്‍ നയത്തില്‍ അമിത പ്രതിഷേധം പ്രകടിപ്പിക്കാതിരുന്ന സിപിഎം സഹകരണ മേഖലയിലെ പ്രതിസന്ധി ആയുധമായി എടുത്തിരിക്കുന്നത് കേരളത്തില്‍ തിരിച്ചടിയുണ്ടാക്കുമെന്ന് അമിത് ഷായ്‌ക്കറിയാം. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ജെയ്‌റ്റ്‌ലിയെ കണ്ടത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴില്‍ പ്രതിഷേധം ശക്തമാകുന്നതും ഒപ്പം യു ഡി എഫും പങ്കാളികളാകുന്നത് കടുത്ത രാഷ്‌ട്രീയ തിരിച്ചടിയുണ്ടാക്കുമെന്ന് സംസ്ഥാന ബിജെപി ഘടകത്തിനും വ്യക്തമായിട്ടുണ്ട്. ജനങ്ങളില്‍ നിന്ന് ഉയരുന്ന കടുത്ത എതിര്‍പ്പിനെ നേരിടാന്‍ കഴിയാത്ത അവസ്ഥയാണ് ബിജെപി കേരളാ ഘടകത്തിനുള്ളത്.

വെബ്ദുനിയ വായിക്കുക