ജൂഡ് കോമാളിയാണെന്ന് അറിയാൻ ഇനി ജൂഡ് മാത്രമേ ബാക്കിയുള്ളൂ! - വൈറലാകുന്ന കുറിപ്പ്

ബുധന്‍, 20 ഡിസം‌ബര്‍ 2017 (08:33 IST)
കസബയെ വിമർശിച്ച നടി പാർവതിയെ പരിഹസിച്ച് പോസ്റ്റിട്ട നടനും സംവിധായകനുമായ ജൂഡ് ആന്റണിക്ക് മറുപടിയുമായി ദീപക് ശങ്കര‌നാരായണൻ. ജൂഡ് കോമാളിയാണെന്ന് അറിയാൻ ഇനി ജൂഡ് മാത്രമേ ബാക്കിയുള്ളുവെന്നും നാട്ടുകാർക്ക് മുഴുവൻ അക്കാര്യം അറിയാമെന്നും ദീപക് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 
 
പോസ്റ്റിന്റെ പൂർണരൂപം:
 
സിനിമാ താരങ്ങൾ അവരുടെ സ്ക്രീനിലെ ഇമേജിനനുസരിച്ച് പൊതുജീവിതത്തിൽ പെരുമാറുന്നത് സർവ്വസാധാരണമാണ്. പൊതുജീവിതത്തിലെ ഇമേജിനനുസരിച്ചുള്ള കഥാപാത്രങ്ങൾ അവർ സ്ക്രീനിലും അവതരിപ്പിക്കും. സ്ക്രീൻ ഇമേജ് പബ്ലിക് ഇമേയ്ജിനേയും തിരിച്ചും സഹായിച്ചുകൊണ്ടിരിക്കും. ശിവാജി ഗണേശൻ ആദ്യം കട്ടബൊമ്മനാവുകയും പിന്നെ കട്ടബൊമ്മൻ ശിവാജിഗണേശനാവുകയും ചെയ്തത് പോലെ.
 
ചിലർ അതിൽ പെട്ടുപോകും, സ്ക്രീനിലാണെന്ന് കരുതി ഫുൾടൈം പെരുമാറിക്കളയും. ചിലർ അതിനെ സമർത്ഥമായി ഉപയോഗിക്കും. സുരേഷ് ഗോപിയെ നോക്കുക. ഒരു ടെലെവിഷൻ ഇന്റർവ്യൂവിലോ പുറത്ത് വച്ച് കാറിൽ കയറുന്നതിനിടയിൽ പത്രക്കാരെ കാണുമ്പോഴോ അയാൾ സംസാരിക്കുക സ്ക്രീനിൽ ഡയലോഗ് പറയുന്നതുപോലെയാണ്. സാമൂഹ്യവിഷയങ്ങളിൽ പ്രതികരിക്കുമ്പോഴും തങ്ങളുടെ പൊട്ടൻഷ്യൽ സ്ക്രീൻ ഇമേജിന്, ഇപ്പോഴത്തേതല്ലെങ്കിൽ ഭാവിയിൽ അവർക്ക് കിട്ടാൻ സാദ്ധ്യതയുള്ളത് എന്നവർ കരുതുന്ന കഥാപാത്രങ്ങൾക്കനുസരിച്ച്, അവർ പെരുമാറിക്കളയും. പലപ്പോഴും ബോധപൂർവ്വമല്ല അത്. അങ്ങനെ ആയിപ്പോകുന്നതാണ്. മോഹൻലാലിനെ നോക്കുക. ഓഷോ രജനീഷിനെ എന്തോ ചില്ലറ പുസ്തകം വായിച്ച് ഓഷോക്ക് പഠിച്ചിരുന്ന കാലത്ത് അയാളുടെ പബ്ലിക് അപ്പിയറൻസുകൾ, ഇന്റർവ്യൂകൾ തുടങ്ങിയവ മൊത്തം ഒരു കാമ്പുമില്ലാത്ത് ഫിലോസഫിക്കൽ റെട്ടറിക്കായിരുന്നു. ശേഷം ആ ജാതി ഡയലോഗുകൾ മോഹൻലാലിന്റെ സിനിമകളിൽ സ്ഥിരമായി.
 
അപർണ്ണ ഗോപിനാഥ് എന്നൊരു നടിയുണ്ടായിരുന്നു. അവർ ടാക് ഷോയിലും ഇന്റർവ്യൂവിലും സംസാരിക്കുന്നത് അവർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മാനറിസങ്ങൾ വച്ചാണ്. അഥവാ അവർക്കാ കഥാപാത്രം കിട്ടിയത് അവരുടെ മാനറിസങ്ങൾ ഇങ്ങനെയായതുകൊണ്ടാണ്. നടി പാർവതിയും ഇത് ചെയ്യുന്നുണ്ട്. അറിഞ്ഞുകൊണ്ടാവണമെന്നില്ല.
 
പോപ് കൾചറിലെ സമർത്ഥരായ സംവിധായകർ താരങ്ങളുടെ പബ്ലിക് ഇമേജിനെ തങ്ങളുടെ കഥാപാത്രങ്ങൾക്കായി ഉപയോഗിച്ച് പണം കൊയ്യും. അതിൽ ചെടിച്ചിട്ട് കാര്യമില്ല. അല്ലെങ്കിലും കാസ്റ്റിങ് എന്ന ഇടപാടുതന്നെ അങ്ങേയറ്റം പൊളിറ്റിക്കലി ഇൻകറക്റ്റാണ്. അഭിനയശേഷിയാണ് കൊമേഴ്സ്യൽ സിനിമകളിൽ കാസ്റ്റിങ്ങിന്റെ അടിസ്ഥാനം എന്ന് ഇക്കാലത്ത് ആരും പറയുമെന്ന് തോന്നുന്നില്ല. അഭിനയിക്കാൻ അറിയുകയേ വേണ്ട എന്നല്ല. പക്ഷേ പബ്ലിക് സൈക്കിയിൽ കഥാപാത്രത്തിന്റെ സ്റ്റീരിയോടൈപ്പുകൾക്ക് യോജിച്ച ശാരീരിക, മാനറിസ, സവിശേഷതകളുള്ള ആളുകളെ അതാത് റോളിൽ അഭിനയിപ്പിക്കുകയോ അല്ലെങ്കിൽ അത്തരം അഭിനേതാക്കൾക്ക് അനുകൂലമായ പാത്രസൃഷ്ടി നടത്തുകയോ ആണ് കാസ്റ്റിങ് എക്സർസൈസ് മൊത്തം. പൊളിറ്റിക്കലി കറക്റ്റായ കാസ്റ്റിങ് എന്നൊന്നില്ല, അതെല്ലായ്പ്പോഴും പബ്ലിക് സൈക്കിയിലെ സ്റ്റീരിയോടൈപുകളെ പുനരുപയോഗിക്കലാണ്.
 
ഇനി ജൂഡ് ആന്റണിയെ നോക്കുക.
 
അയാൾ സ്വയം കരുതുന്നത് താനൊരു സംഭവമാണെന്നാണ്. വിമർശകരെ മുഴുവൻ തെറിവിളിക്കുന്നു, അടിയൻ ലച്ചിപ്പോം എന്ന് ചാടിവീഴുന്നു, സംവരണം മുതൽ സ്വാശ്രയവിദ്യാഭ്യാസം വരെ ലോകത്ത് തനിക്കറിയില്ലെന്ന് താനൊഴിച്ച് എല്ലാവർക്കും അറിയാവുന്ന സകല വിഷയത്തിലും പോയി അതത് വിഷയത്തിലെ വിദഗ്ദരെയൊക്കെ അടക്കി ചീത്തവിളിക്കുന്നു. താനും മറ്റ് സൂപർ താരങ്ങളുമൊക്കെ സിനിമയെന്ന സർക്കസ് ടെന്റിന്റെ മുതലാളിയാണെന്നും നടിമാരൊക്കെ അതിനകത്ത് വലിഞ്ഞുകയറുന്ന കുരങ്ങന്മാരാണെന്നുമൊക്കെ ഗടാഘടിയൻ തോട്ട് മോഡലൊക്കെ മുന്നോട്ടുവക്കുന്നു. മൊത്തം ഒരു സൂപ്പർ താരമാണെന്നാണ് അദ്ദേഹത്തിന്റെ സ്വയം വിലയിരുത്തൽ എന്നതിൽ ഒരു സംശയവും വേണ്ട.
 
ഇനി ജൂഡ് ആന്റണിയുടെ കഥാപാത്രങ്ങളെ നോക്കുക. ഒറ്റനോട്ടത്തിൽ തപ്പിയപ്പോൾ കണ്ടത് ഇവയാണ്.
 
1) ‘പ്രേമ‘ത്തിലെ ഡാൻസ് മാസ്റ്റർ ഡോളി ഡിക്രൂസ്
2) ‘‘ആക്ഷൻ ഹീറോ ബിജു‘വിലെ ഷിന്റോ എന്ന ഡൊമസ്റ്റിക് ഹെല്പ് ഏജൻസി നടത്തിപ്പുകാരൻ
3) ‘വെളിപാടിന്റെ പുസ്തക‘ത്തിലെ കോശി
 
എല്ലാറ്റിലും ഒന്നാന്തരം കോമാളികളോ വിഡ്ഢികളോ പൊങ്ങച്ചക്കാരോ ആയ മനുഷ്യർ.
 
ഇതിന്റെയല്ലാം സംവിധായകർ ഇയാളുടെ സുഹൃത്തുക്കളോ സഹപ്രവർത്തകരോ ഒക്കെ ആയിരുന്നിരിക്കണം. അവർ ഇയാളുടെ പബ്ലിക് ഇമേയ്ജിനെ ഉപയോഗിക്കുകയാണ്. പുള്ളി ആ സ്ക്രീൻ ഇമേജിനയല്ല പുറത്ത് ഉപയോഗിക്കുന്നതെങ്കിലും ഫലത്തിൽ അങ്ങനെയാവുകയും ചെയ്യും. അമരീഷ് പുരിയാണെന്ന് സ്വയം കരുതുന്ന കിരീടത്തിലെ ഹൈദ്രോസ്. മറ്റ് സംവിധായകർ വരെ ഹൈദ്രോസിനെ ഉപയോഗിക്കുകയും ചെയ്യുന്നു.
 
ന്ന്വച്ചാൽ. ജൂഡ് കോമാളിയാണെന്ന് അറിയാൻ ജൂഡ് മാത്രമേ ബാക്കിയുള്ളൂ. നാട്ടുകാർക്ക് മുഴുവൻ കാര്യമറിയാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍