ഹിന്ദു പിന്തുടർച്ച നിയമം: പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം, നിർണായക വിധിയുമായി ഹൈക്കോടതി

അഭിറാം മനോഹർ

ചൊവ്വ, 8 ജൂലൈ 2025 (17:30 IST)
ഹിന്ദു പിന്തുറച്ച അവകാശത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. ഹിന്ദു കുടുംബങ്ങളിലെ പൂര്‍വിക സ്വത്തില്‍ കേരളത്തിലും പെണ്‍മക്കള്‍ക്ക് തുല്യാവകാശം ഉറപ്പിക്കുന്ന ഉത്തരവാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ചത്. സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് ഈശ്വരനാണ് സുപ്രധാന ഉത്തരവിറക്കിയത്. കോഴിക്കോട് സ്വദേശിനിയായ എന്‍ പി രജിനിയും സഹോദരിമാരും സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. തനിക്കും തന്റെ സഹോദരിമാര്‍ക്കും പിതൃസ്വത്തില്‍ അവകാശമുണ്ട് എന്നുള്ളതായിരുന്നു രജിനിയുടെ ഹര്‍ജി.
 
ഇതുമായി ബന്ധപ്പെട്ട് 2005ല്‍ പാര്‍ലമെന്റ് പാസാക്കിയ ഹിന്ദു പിന്തുടര്‍ച്ച നിയമത്തിലെ വ്യവസ്ഥയാണ് ഈ കാര്യത്തില്‍ ബാധകമാവുക എന്നുള്ളതാണ് ഹൈക്കോടതി വ്യക്തമാക്കിയത്. പുതിയ നിയമപ്രകാരം 2004 ഡിസംബര്‍ 20 ന് ശേഷം മരിച്ച ഹിന്ദുവിന്റെ പൂര്‍വികസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യ പ്രാധാന്യമുണ്ട് എന്നാണ് വ്യക്തമാക്കുന്നത്. കൂടാതെ 1975ലെ കേരള കൂട്ടുക്കുടുംബ സംവിധാനം നിര്‍ത്തലാക്കല്‍ നിയമത്തിലെ വകുപ്പുകളെ പറ്റിയും കോടതി ഉദ്ധരിച്ചു. ഇത് പെണ്‍മക്കള്‍ക്ക് സ്വത്ത് നല്‍കുന്നതിന് എതിരാണെങ്കിലും അത് കേന്ദ്രനിയമത്തിന് മുന്നില്‍ ബാധകമല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹിന്ദു അവിഭക്ത സ്വത്തില്‍ ജന്മാവകാശം ഉന്നയിക്കാന്‍ കഴിയില്ല എന്ന കേരളത്തിലെ നിയമവും കേന്ദ്ര നിയമം വന്നതോടെ ബാധകമല്ലാതെയായി. 2004 ഡിസംബര്‍ 20ന് ശേഷം മരിച്ച ആളുകളുടെ പിസ്വത്തില്‍ അവിടുത്തെ പെണ്‍മക്കള്‍ക്കും തുല്യ അവകാശം ഉണ്ടെന്നുമാണ് ഹൈക്കോടതി ഇപ്പോള്‍ നിര്‍ണായക ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍