എംപി വി മുരളീധരന്റെയും ഷംസീര്‍ എംഎല്‍എയുടെയും വീടിനു നേരെ ബോംബേറ്; സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു - അശാന്തമായി കണ്ണൂര്‍

ശനി, 5 ജനുവരി 2019 (07:15 IST)
ശബരിമല യുവതീപ്രവേശത്തില്‍ സംസ്ഥാനത്ത് ആക്രമണം തുടരുന്നു. സിപിഎം നേതാക്കളായ എ എൻ ഷംസീറിന്റെയും പി ശശിയുടെയും വീടുകളിലേക്കു ബോംബേറുണ്ടായതിനു പിന്നാലെ ബിജെപി എംപി വി മുരളീധരന്റെ വീടും ആക്രമിക്കപ്പെട്ടു.

മുരളീധരന്റെ തലശ്ശേരി വാടിയിൽപീടികയിലെ തറവാട് വീടിനു നേരെയാണു അർധരാത്രിയോടെ ബോംബേറുണ്ടായത്. അക്രമം നടക്കുമ്പോൾ എംപിയുടെ പെങ്ങളും  ഭർത്താവും ആണ് വീട്ടിലുണ്ടായിരുന്നത്. ആർക്കും പരുക്കില്ല.

ഷംസീർ എംഎൽഎയുടെ  വീടിന് നേരെ ബോംബേറ് നടന്നതിനു പിന്നാലെ കണ്ണൂര്‍ ഇരട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. പെരുമ്പറ സ്വദേശി വിശാഖിനാണ് വെട്ടേറ്റത്. ഷംസീറിന്‍റെ  തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല.

തലശ്ശേരി ആർഎസ്എസ് വിഭാഗ് സംഘചാലക് കൊളക്കൊട്ടിൽ ചന്ദ്രശേഖരന്റെ വീട് വെളളിയാഴ്ച വൈകിട്ട് ഒരു സംഘം അടിച്ചുതകർത്തിരുന്നു. അതേസമയം സംഘർഷ ബാധിത പ്രദേശങ്ങളിൽ വ്യാപകമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍