‘കീഴാറ്റൂരിലെ ഇടപെടലിന് പിന്നില്‍ ഒരു മലയാളി മന്ത്രി, കേന്ദ്രം ഫെഡറല്‍ സംവിധാനം മറക്കുന്നു’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വെള്ളി, 3 ഓഗസ്റ്റ് 2018 (18:42 IST)
കീഴാറ്റൂര്‍ ബൈപാസ് പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതു തെറ്റായ നടപടിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവരുമായി മാത്രം കേന്ദ്രം ചര്‍ച്ച നടത്തി. സംസ്ഥാന സർക്കാരിനെ അറിയിക്കാതെയാണ് ഈ കൂടിക്കാഴ്‌ച നടന്നത്. ഇതിനെല്ലാം മലയാളിയായ ഒരു കേന്ദ്ര മന്ത്രി കൂട്ട് നിന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് ഫെഡറലിസത്തിന് എതിരായ നടപടിയാണ്. കേന്ദ്ര നിലപാട് എത്രയും വേഗം തിരുത്തേണ്ടതാണ്. കേരളത്തിൽ റോഡ് വികസനം തടയാൻ ആർഎസ്എസ് സംഘടനാപരമായി ഇടപെടുകയാണ്. കേന്ദ്രവുമായുള്ള സംസ്ഥാനത്തിന്റെ ബന്ധം തകർക്കുന്നതാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബൈപാസ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുമായിട്ടായിരുന്നു കേന്ദ്രം ചര്‍ച്ച നടത്തേണ്ടിരുന്നത്. ദേശീയപാത വികസനം പൂര്‍ത്തിയാകില്ല എന്നാണ് പലരും കരുതിയത്. എന്നാല്‍, ഇത് സാധ്യമാകുമെന്ന് വന്നപ്പോഴാണ് പാരവെയ്പ്പുമായി ഇറങ്ങിയിരിക്കുന്നതെന്നും പിണറായി തുറന്നടിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍