കുട്ടിയാനക്കൂട്ടം നാട്ടിലെത്തി, വീട് തകര്‍ത്ത് 43,000 രൂപയും അഞ്ചരപവന്റെ മാലയും അകത്താക്കി

ബുധന്‍, 20 ജൂലൈ 2016 (09:47 IST)
നീലഗിരിയില്‍ രാത്രി കാടിറങ്ങിയ കുട്ടിയാനക്കൂട്ടം വീട്ടില്‍ കയറി തട്ടിയെടുത്തത് 43,000 രൂപയും അഞ്ചര പവന്‍ സ്വര്‍ണവും. ബംഗ്ലാവിനുള്ളില്‍ കുടുങ്ങിയ കുട്ടിയാനയെ പുറത്തിറക്കാനായി പരിസരത്തുണ്ടായിരുന്ന ആനകള്‍ ബംഗ്ലാവ് തകര്‍ക്കുകയും ചെയ്തു. 
 
ഗൂഡല്ലൂര്‍ താലൂക്കിലെ ഓവാലി പഞ്ചായത്തിലെ ബാര്‍വുഡിനു സമീപം ശാന്തി എസ്റ്റേറ്റിലെ ബംഗ്ലാവിലാണ് കുട്ടിയാനക്കൂട്ടം കയറിയത്. ബംഗ്ലാവിലെ താമസക്കാരായ റഹീമും ഭാര്യ നൂര്‍ജഹാനും രണ്ടരവയസ്സുള്ള മകളെയും എടുത്ത് ഓടി രക്ഷപ്പെട്ടു. 
 
വീട്ടില്‍ സൂക്ഷിച്ചിരുന്ന 60,000 രൂപയില്‍ 43,000 രൂപയും അഞ്ചര പവന്റെ സ്വര്‍ണാഭരണവും ആനകള്‍ വിഴുങ്ങി. വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജ്, ടിവി, കട്ടിലുകള്‍ എന്നിവയും തകര്‍ത്തു. ആകെ മൂന്നരലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ഇതിനെല്ലാം ശേഷം ആറാട്ടുപാറ അങ്ങാടിയിലെ ആര്‍ മോഹനന്റെ പലചരക്കു കടയും കാട്ടാനക്കൂട്ടം തകര്‍ത്ത് സാധനങ്ങളെല്ലാം വിഴുങ്ങി. 
 

വെബ്ദുനിയ വായിക്കുക