ബി ജെ പി ഭജനസംഘം പോലെയോ? ഉന്നം വച്ചത് സുരേന്ദ്രനെ? കലാപക്കൊടി ഉയര്‍ത്തി കര്‍ഷകമോര്‍ച്ചാ നേതാവ്

ചൊവ്വ, 9 ജൂലൈ 2019 (14:53 IST)
ബി ജെ പി ഭജനസംഘം പോലെയാണെന്ന ഗുരുതര ആരോപണവുമായി കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് എ ജയസൂര്യന്‍. പാര്‍ട്ടി ഹൈന്ദവ വിഷയങ്ങളില്‍ മാത്രമാണ് ഇടപെടുന്നതെന്നും ബൂത്തും വാര്‍ഡും തിരിച്ചറിയാത്ത പ്രാദേശിക നേതാക്കള്‍ പാര്‍ട്ടിയിലുണ്ടെന്നുമാണ് ഫേസ്ബുക്ക് ലൈവിലൂടെ ജയസൂര്യന്‍ ആരോപണം ഉന്നയിച്ചത്.
 
എന്നാല്‍ കൂടുതല്‍ ഗുരുതരമായ ഒരു ആക്ഷേപം ജയസൂര്യന്‍ ഉന്നയിച്ചത് കെ സുരേന്ദ്രനെതിരെയാണെന്നാണ് ബി ജെ പിക്കുള്ളില്‍ തന്നെ വ്യാഖ്യാനം വന്നിരിക്കുന്നത്. വിശ്വാസവും ആചാരവുമായൊക്കെ ബന്ധപ്പെട്ട വിഷയങ്ങളില്‍ ജയിലില്‍ പോകാന്‍ പോലും മടിയില്ലാത്ത നേതാക്കള്‍ ജനങ്ങളുടെ ദൈനം‌ദിന കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്നും ജയസൂര്യന്‍ ആരോപിക്കുന്നു. ഇതാണ് കെ സുരേന്ദ്രനെതിരെയുള്ള പടയൊരുക്കമായി വ്യാഖ്യാനിക്കപ്പെടുന്നത്.
 
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിറം‌മങ്ങിയ പ്രകടനം കാഴ്ചവച്ച ബി ജെ പിയില്‍ ഉടന്‍ നേതൃമാറ്റം സംഭവിക്കുമെന്ന് ഉറപ്പാണ്. പി എസ് ശ്രീധരന്‍‌പിള്ളയ്ക്ക് പകരം കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്‍റായി വരും എന്നാണ് സൂചനകള്‍. ആ നീക്കത്തിനെതിരെയുള്ള പരസ്യമായ നീക്കമാണ് ജയസൂര്യന്‍റെ ഫേസ്ബുക്ക് ലൈവെന്നാണ് നിരീക്ഷണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍