പക്ഷിപ്പനിക്കെതിരെ കരുതൽ വേണം, ജില്ലകൾക്ക് ജാഗ്രത നിർദേശം

ഞായര്‍, 8 ജനുവരി 2023 (14:24 IST)
സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടെങ്കിലും കരുതൽ വേണം. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻ കരുതലുകൾ ആവശ്യമാണ്. ആരോഗ്യവകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണം.
 
രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യവകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തുകയാണ്. ഈ പ്രദേശങ്ങളിലുള്ളവർക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഡോക്ടറെ അറിയിക്കേണ്ടതാണെന്നും ആരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും സംയുക്തമായി നടത്തുന്ന പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും മന്ത്രി അഭ്യർഥിച്ചു.
 
കേരളത്തിൽ ഇതുവരെയും മനുഷ്യരിൽ പക്ഷിപ്പനി ബാധിച്ചതായി റിപ്പോർട്ടില്ല. എങ്കിലും രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ, പരിപാലിക്കുന്നവർ, വളർത്തു പക്ഷികളുമായി ഇടപ്പെടുന്ന കുട്ടികൾ, വീട്ടമ്മമാർ,കശാപ്പുകാർ,വെറ്റിനറി ഡോക്ടർമാർ,മറ്റ് ബന്ധപ്പെട്ട ജീവനക്കാർ എന്നിവർ രോഗബാധ ഏൽക്കാതിരിക്കാൻ പ്രതിരോധനടപടികൾ സ്വീകരിക്കണം.
 
ശക്തമായ മേൽ വേദന,പനി,ചുമ,ശ്വാസം മുട്ട്,ജലദോഷം,കഫത്തിൽ രക്തം മുതലയവയാണ് രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കാണപ്പെടൂന്ന രോഗബാധ്യതയ്ക്ക് സാധ്യതയുള്ളവർ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തെയോ ആരോഗ്യപ്രവർത്തകരെയോ അറിയിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍