ബിയര്‍ വിതരണം; ക്രമക്കേട് നടത്തിയ സ്വകാര്യ കമ്പനിക്ക് 75 ലക്ഷം രൂപ‍ പിഴ

ശനി, 12 മെയ് 2018 (09:05 IST)
തൃശൂർ: ബീവറേജസ് കോർപ്പറേഷന് ബിയർ വിതരണം ചെയ്‌‌തതിൽ ഗോഡൗണിന്റ പേര് തിരുത്തി ക്രമക്കേട് നടത്തിയ സ്വകാര്യ കമ്പനിയ്‌ക്ക് 75 ലക്ഷം രൂപ പിഴ. സ്വന്തം ബ്രാൻഡുകൾ പരമാവധി വിറ്റഴിക്കുകയായിരുന്നു തിരിമറിക്ക് പിന്നിലെ ലക്ഷ്യം. സപ്ലൈ ഓർഡറിൽ തിരുത്തൽ വരുത്തിയാണ് സാബ്‌മില്ലർ ഇന്ത്യ തട്ടിപ്പ് നടത്തിയത്.
 
നാലു പ്രധാന ബ്രാൻഡുകളുടെ വിതരണമാണ് സാബ്‌മില്ലർ ഇന്ത്യ കരാറെടുത്തിരിക്കുന്നത്. സ്‌റ്റോക്ക് എത്തിക്കേണ്ടതായ ഗോഡൗണിന്റെ പേര്, ബ്രാൻഡ്, അളവ് എന്നിവ ബവ്കോ വിതരണക്കമ്പനിക്കാർക്ക് തയ്യാറാക്കി നൽകാറുണ്ട്. ഇങ്ങനെ നൽകിയ പട്ടികയിൽ ഗോഡൗണിന്റെ പേരിൽ തിരുത്തൽ നടത്തിയാണ് ക്രമക്കേട് നടത്തിയത്. ബിയർ വിറ്റഴിക്കുന്ന പ്രദേശങ്ങളിൽ കമ്പനി വിതരണം ചെയ്യുന്ന ബ്രാൻഡുകൾ പരമാവധി എത്തിച്ച് ലാഭം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം.
 
ബവ്കോ നൽകിയ പട്ടികയിൽ തിരുത്തൽ വരുത്തി നെടുമങ്ങാടിൽ സപ്ലൈ ചെയ്യേണ്ടതിന് പകരം തൃശൂർ ഗോഡൗണിലാണ് ബിയർ സപ്ലൈ ചെയ്‌തത്. മൂന്ന് മാസത്തിനിടയിൽ കമ്പനി 527 തവണ ബിയർ സപ്ലൈ ചെയ്‌തു, ഒപ്പം ഇരുനൂറിലധികം തവണയും സ്‌റ്റോക്ക് മറ്റിടങ്ങളിലേക്ക് മറിച്ചുകൊടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി.ബവ്‌കോ ആസ്ഥാനത്തിലുള്ള കമ്പനിപ്രതിനിധിയാആണ് സപ്ലൈ ഓർഡർ തിരുത്തിയത്. എക്സൈസ് ഉദ്യോഗസ്ഥന്‍ ഈ പട്ടിക പരിശോധിച്ചതിന് ശേഷമാണ് സാധനങ്ങൾ കയറ്റിവിടുക. എന്നാൽ തുടർച്ചയായുണ്ടായ തിരുത്തൽ ഈ ഉദ്യോഗസ്ഥൻ കണ്ടില്ലെന്നാണ് ബവ്‌കോയുടെ വിശദീകരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍