മാണിയുടെ വസതിയിലെ പരിശോധനയെക്കുറിച്ച് അറിയില്ല: മുഖ്യമന്ത്രി

ബുധന്‍, 29 ഏപ്രില്‍ 2015 (14:46 IST)
ബാര്‍കോഴ കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെഎം മാണിയുടെ ഔദ്യോഗിക വസതിയിലെ പരിശോധനയില്‍ വിജിലന്‍സ് പരിശോധന നടത്തിയ കാര്യം തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിജിലന്‍സ് അന്വേഷണത്തില്‍ ഒരു ഇടപെടലും നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വസതിയിലെ പരിശോധനയില്‍ വിജിലന്‍സിന് തെളിവ് ലഭിച്ചതോടെ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഇല്ലാതെയാണ് മാണി രംഗത്തെത്തിയത്. നിയമം നിയമത്തിന്റെ വഴിക്കു പോകും. വിജിലന്‍സ് നടത്തുന്ന അന്വേഷണത്തില്‍ യാതൊരു പ്രതിഷേധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം ബുധനാഴ്ച കെഎം മാണിയുടെ ഔദ്യോഗിക വസതിയില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് ബാര്‍ ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ കാര്‍ മാണിയുടെ വീട്ടില്‍ എത്തിയെന്നതിനാണ് തെളിവ് ലഭിച്ചത്. രജിസ്റ്റര്‍ ബുക്ക് പരിശോധനയില്‍  കാറിന്റെ നമ്പര്‍ കണ്ടെത്തിയത്. 2014 മെയ് രണ്ടിന് KL 01 BB 7878 കാറില്‍ മാണിയുടെ വസതിയില്‍ എത്തിയിരുന്നുവെന്നാണ് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി വിജിലന്‍സിന് മൊഴി നല്‍കിയിരുന്നത്.

തിങ്കളാഴ്ച 11 മണിയോടെയായിരുന്നു മാണിയുടെ വസതിയില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി മഹസര്‍ തയ്യാറാക്കുന്നതിനുവേണ്ടിയായിരുന്നു പരിശോധന. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. സംഘം ഒദ്യോഗിക വസതിയുടെ ഉള്ളില്‍ കടന്ന് പരിശോധന നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക