ഓട്ടോറിക്ഷയ്ക്കു ഇനി കേരളം മുഴുവന്‍ ഓടാം; പെര്‍മിറ്റില്‍ ഇളവ് നല്‍കാന്‍ തീരുമാനം

രേണുക വേണു

ശനി, 17 ഓഗസ്റ്റ് 2024 (11:36 IST)
സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ക്കുള്ള പെര്‍മിറ്റില്‍ ഇളവ് വരുത്താന്‍ തീരുമാനം. കേരളം മുഴുവന്‍ ഇനി മുതല്‍ ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താനായി പെര്‍മിറ്റ് അനുവദിക്കും. സിഐടിയുവിന്റെ ആവശ്യ പ്രകാരമാണ് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം. 
 
ഓട്ടോറിക്ഷകള്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെര്‍മിറ്റ് നല്‍കിയിരുന്നത്. ഓട്ടോകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് പെര്‍മിറ്റ് നിയന്ത്രിയിച്ചത്. എന്നാല്‍, പെര്‍മിറ്റില്‍ ഇളവ് വരുത്തണമെന്ന് സിഐടിയു പല തവണ ആവശ്യപ്പെട്ടിരുന്നു. 
 
ഓട്ടോറിക്ഷയ്ക്കു സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ദീര്‍ഘദൂര പെര്‍മിറ്റുകള്‍ അനുവദിച്ചാല്‍ അപകടം കൂടുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. ദീര്‍ഘദൂര യാത്രക്ക് ഡിസൈന്‍ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോ റിക്ഷ, സീല്‍റ്റ് ബെല്‍റ്റ് ഉള്‍പ്പെടെ ഇല്ല, മാത്രമല്ല അതിവേഗ പാതകള്‍ സംസ്ഥാനത്ത് വരികയാണ്. റോഡുകളില്‍ ഓട്ടോക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്. അതിവേഗപാതകളില്‍ പുതിയ വാഹനങ്ങള്‍ പായുമ്പോള്‍ ഓട്ടോകള്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥതല യോഗം വിലയിരുത്തിയിരുന്നു. അതോറ്റി യോഗത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടികാട്ടി. എന്നാല്‍ ഉദ്യോഗസ്ഥ തലത്തിലെ എതിര്‍പ്പ് തള്ളിയാണ് അതോറിറ്റി തീരുമാനമെടുത്ത്. 
 
ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേര്‍ന്നാണ് തീരുമാനമെടുത്തത്. ഓട്ടോറിക്ഷ യൂണിയന്റെ സിഐടിയു കണ്ണൂര്‍ മാടായി ഏരിയ കമ്മിറ്റി നല്‍കി അപേക്ഷ പരിഗണിച്ചാണ് തീരുമാനം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍