ജമാഅത്തെ ഇസ്ലാമി വര്‍ഗീയ പാര്‍ട്ടിയെന്ന് ആര്യാടന്‍ ഷൗക്കത്ത്; അന്നത്തെ വാക്കുകള്‍

രേണുക വേണു

ചൊവ്വ, 10 ജൂണ്‍ 2025 (16:01 IST)
Aryadan Shoukath

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മതവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ഉറപ്പാക്കാന്‍ യുഡിഎഫ് ശ്രമിക്കുമ്പോള്‍ തിരിഞ്ഞുകൊത്തി ആര്യാടന്‍ ഷൗക്കത്തിന്റെ പഴയ പരാമര്‍ശം. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ആര്യാടന്‍ ഷൗക്കത്ത് നേരത്തെ പലവട്ടം ജമാഅത്തെ ഇസ്ലാമിയെ രൂക്ഷമായി വിമര്‍ശിച്ച നേതാവാണ്. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) അടക്കമുള്ള തീവ്രവാദ സംഘടനകള്‍ ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണ് പിന്തുടരുന്നതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞിരുന്നു. 
 
പണ്ട് മാതൃഭൂമി ന്യൂസ് ചാനലിലെ ഒരു ചര്‍ച്ചയ്ക്കിടെയാണ് ആര്യാടന്‍ ഷൗക്കത്ത് ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ' ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ അബുല്‍ അലാ മൗദൂദി, അദ്ദേഹം എഴുതിയ തത്വസംഹിതയാണ് ഇന്ത്യ രാജ്യത്ത് ഈ പറയുന്ന ഐഎസ്‌ഐഎസ് ആണെങ്കിലും ലക്ഷറി ത്വയ്ബ ആണെങ്കിലും ബാക്കി ആരാണെങ്കിലും അവര്‍ക്കൊക്കെയുള്ള ആശയപരമായ ആയുധം അണിയിച്ചത് അവരാണ്,' എന്നാണ് ആര്യാടന്‍ ഷൗക്കത്ത് അന്നു പറഞ്ഞത്. 
 
അതേസമയം നിലമ്പൂരില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ വേണമെന്നതിനാല്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അടക്കം ജമാഅത്തെ ഇസ്ലാമിയെ പുകഴ്ത്തി സംസാരിക്കുകയാണ്. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ ശക്തിയാണെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്ന് സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ' ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ മതരാഷ്ട്രവാദം ഉന്നയിക്കുന്നില്ല. അവര്‍ വര്‍ഗീയ ശക്തികളാണെന്നു ഞങ്ങള്‍ പറഞ്ഞിട്ടില്ലല്ലോ. മതരാഷ്ട്രവാദമൊന്നും അവര്‍ക്ക് ഇപ്പോള്‍ ഇല്ല. അവരുടെ സമീപനത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പൊളിറ്റിക്കല്‍ ആയാണ് അവര്‍ പിന്തുണ നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിനാണ്, യുഡിഎഫിനാണ് അവര്‍ കേരളത്തില്‍ പിന്തുണ നല്‍കിയിരിക്കുന്നത്,' സതീശന്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍