Ayatollah Khamenei: വലത് കൈ നഷ്ടമായത് 'ടേപ് റെക്കോർഡർ' ആക്രമണത്തിൽ; ഖമനയി പള്ളിയിൽ പ്രാർത്ഥനയിലായിരുന്നു !

രേണുക വേണു

തിങ്കള്‍, 2 മാര്‍ച്ച് 2026 (08:46 IST)
Ayatollah Khamenei

Ayatollah Khamenei: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെയാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഖമനയിയുടെ മരണം. 
 
ഖമനയിയ്ക്കു നേരെ ഇതിനു മുൻപും വധശ്രമം ഉണ്ടായിട്ടുണ്ട്. 1981 ജൂൺ 27 നു നടന്ന ആക്രമണത്തിലാണ് ഖമനയിയ്ക്കു വലത് കൈ നഷ്ടമാകുന്നത്. പിന്നീട് പൊതുവേദികളിൽ ഇടംകൈ കൊണ്ടാണ് ഖമനയി ജനങ്ങളെ അഭിവാദ്യം ചെയ്തിരുന്നത്. 
 
ഇറാൻ-ഇറാഖ് യുദ്ധം നടക്കുന്ന സമയമായിരുന്നു. ജൂൺ 27 നു പതിവുപോലെ ഖമനയി പ്രാർത്ഥനകൾക്കായി മോസ്‌ക്കിൽ എത്തി. പ്രാർത്ഥനയ്ക്കു ശേഷം ഖമനയി വിശ്വാസികളുമായി സംസാരിക്കുന്നതിനിടെ ടേപ്പ് റെക്കോർഡറുമായി ഒരു യുവാവ് അടുത്തെത്തി. 
 
സാമാന്യം ഉയരമുള്ള, ചുരുണ്ട മുടിയും താടിയുമായി ഒരു യുവാവ് കൈയിൽ ടേപ്പ് റെക്കോർഡറുമായി ഖമനയിക്കു അരികിലേക്ക് വരികയായിരുന്നു. ഈ ടേപ്പ് റെക്കോർഡറിന്റെ പുറത്ത് ' ഇസ്ലാമിക് റിപ്പബ്ലിക്കിനുള്ള ഫുർഖാൻ ഗ്രൂപ്പിന്റെ സമ്മാനം' എന്ന് എഴുതിയിരുന്നു. ഇറാനിൽ അധികാരത്തിലുള്ള ഖമനയി ഭരണകൂടത്തെ എതിർക്കുന്ന സൈനിക ഗ്രൂപ്പായിരുന്നു ഫുർഖാൻ. ടേപ്പ് റെക്കോർഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടമാണ് ഖമനയിയെ 'ഒറ്റകൈയൻ' ആക്കിയത്. ഏറെ മാസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് ഖമനയി പിന്നീട് തിരിച്ചെത്തിയത്. ' എനിക്ക് കൈ വേണമെന്നില്ല, തലച്ചോറും നാവും പ്രവർത്തിച്ചാൽ മതി,' എന്നാണ് ഖമനയി അന്നത്തെ ആക്രമണത്തിനു ശേഷം പ്രതികരിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍