അരുവിക്കരയില്‍ ജി കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥ് സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ രംഗത്ത് വന്ന കെഎസ്‌യുവിന് കെപിസിസി പ്രസിഡന്റിന്റെ മറുപടി. അരുവിക്കരിയിൽ നടക്കുന്നത് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പല്ല. എല്ലാവശങ്ങളും ആലോചിച്ച് എല്ലാവരും ചേർന്നെടുത്ത തീരുമാനമാണിത്. ഒരു തീരുമാനമെടുത്താൽ എല്ലാ പ്രവര്‍ത്തകരും യോജിച്ചുപോവണമെന്നും സുധീരൻ വ്യക്തമാക്കി.
അരുവിക്കരയില്‍ ജി.കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥ് സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് വിഎസ് ജോയി കെപിസിസിക്ക് പരാതി നല്‍കിയിരുന്നു. കാര്‍ത്തികേയന്റെ ഭാര്യ എംടി സുലേഖ സ്ഥാനാര്‍ഥിയാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസിലെ മറ്റ് യോഗ്യരായ നേതാക്കളെ പരിഗണിക്കണമെന്നാണ് കെഎസ് യുവിന്റെ ആവശ്യം. സുധീരന്‍ തന്നെ മത്സരിക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു. എന്നാല്‍ കെഎസ്‌യുവിന്റെ നിലപാട് സുധീരൻ പാടെ തള്ളിക്കളയാണ് ചെയ്തത്. മാത്രമല്ല കെഎസ്‌യു നിലപാടിനെതിരെ സുധീരൻ പരസ്യമായി രംഗത്തുവരികയും ചെയ്തിരിക്കുകയാണ്. അരുവിക്കരയെ എക്കാലവും നെഞ്ചോടു ചേർത്തു നിർത്തിയ കാർത്തികേയന്റെ ആഗ്രഹങ്ങൾ സഫലമാക്കാൻ ഈ തീരുമാനം പ്രയോജനകരമാകുമെന്ന് സുധീരൻ പറഞ്ഞു.
കാര്‍ത്തികേയന്റെ ഭാര്യ ഡോ സുലേഖ മത്സരിക്കാന്‍ തയ്യാറാവത്ത സാഹചര്യത്തിലാണ് മകന്‍ ശബരിനാഥിനെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പരിഗണിച്ചത്. മുംബൈ ടാറ്റാ കമ്പനിയില്‍ സീനിയര്‍ മാനേജറായിരുന്ന ശബരിനാഥന് കെഎസ്‌യുവില്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ പരിചയമുണ്ട്. ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദവും എംബിഎയും എടുത്തിട്ടുണ്ട്. തിരുവനന്തപുരം ലയോള കോളേജിലാണ് കോളേജ് പഠനം പൂര്‍ത്തിയാക്കിയത്.