രേഖകൾ ഹാജരാക്കിയില്ല, സിദ്ദിഖിനെ 3 മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു, ശനിയാഴ്ച വീണ്ടും ഹാജരാകണം

അഭിറാം മനോഹർ

തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (16:15 IST)
യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്ന് മണിക്കൂര്‍ നേരമാണ് അന്വേഷണസംഘം സിദ്ദിഖിനെ ചോദ്യം ചെയ്തത്. ശനിയാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ രണ്ടാഴ്ചത്തെ ജാമ്യമാണ് സുപ്രീം കോടതി അനുവദിച്ചിട്ടുള്ളത്.
 
കേസില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട ചില രേഖകള്‍ സിദ്ദിഖ് കൊണ്ടുവന്നിരുന്നില്ല. അതേസമയം ഹോട്ടല്‍ മുറിയില്‍ വെച്ച് നടിയെ കണ്ടിട്ടില്ലെന്നും നിള തിയേറ്ററില്‍ വെച്ച് മാത്രമാണ് കണ്ടെതെന്നും സിദ്ദിഖ് അറിയിച്ചെങ്കിലും രേഖകളുമായി എത്തിയാല്‍ വിശദമായ അന്വേഷണത്തിലേക്ക് കടക്കാമെന്ന് പറഞ്ഞ് അന്വേഷണ സംഘം മടക്കി അയക്കുകയായിരുന്നു.
 
 സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. തുടര്‍ന്ന് സിദ്ദിഖിനെതിരെ ബലാത്സംഗകുറ്റവും ഭീഷണിപ്പെടുത്തലും അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഒളിവില്‍ പോയ സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ച് താത്കാലിക ജാമ്യം നേടുകയായിരുന്നു. നടന്റെ ജാമ്യഹര്‍ജിയില്‍ ഈ മാസം 22ന് കോടതി വിശദവാദം കേള്‍ക്കാനിരിക്കെ അന്വേഷണവുമായി സഹകരിക്കാമെന്ന് സിദ്ദിഖ് വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍