‘മാനവും മര്യാദയുമുള്ള കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമല കയറില്ല, ശബരിമലയെ തായ്‌ലന്‍ഡ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല’ - വിവാദ പരാമര്‍ശവുമായി പ്രയാര്‍

വെള്ളി, 13 ഒക്‌ടോബര്‍ 2017 (19:41 IST)
കോടതി വിധി വന്നാലും മാനവും മര്യാദയുമുള്ള കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമല കയറില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയെ തായ്‌ലന്‍ഡ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രയാര്‍ പറഞ്ഞു.
 
സ്ത്രീകളെ പ്രായഭേദമന്യേ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടതിനോടു പ്രതികരിക്കുകയായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്‍. 
 
എന്നാല്‍ നമ്മുടെ സമൂഹത്തിലെ സ്ത്രീകള്‍ എല്ലാവരും മാനവും മര്യാദയുമുള്ളവര്‍ തന്നെയാണെന്ന് ഇതിന് മറുപടിയായി ദേവസ്വം മന്ത്രി കടകം‌പള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് അന്തിമവിധിക്ക് ഭരണഘടനാ ബഞ്ചിന് സമര്‍പ്പിച്ചിരിക്കുകയാണ്. ആ വിധി എന്തായാലും അത് മാനിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. ആരൊക്കെ ശബരിമലയില്‍ പോകണം, ആരൊക്കെ പോകരുത് എന്ന് തീരുമാനിക്കുകയല്ല ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ ജോലിയെന്നും കടകം‌പള്ളി പറഞ്ഞു.
 
അപക്വമായ നിരീക്ഷണമാണ് ഈ വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റേത്. എന്തര്‍ത്ഥത്തിലാണ് ശബരിമലയെ തായ്‌ലന്‍ഡാക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തേപ്പോലെ ഉന്നത സ്ഥാനത്തിരിക്കുന്ന ആളുകള്‍ ഇങ്ങനെ സംസാരിക്കുന്നത് നല്ലതല്ലെന്നും കടകം‌പള്ളി സുരേന്ദ്രന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍