ഹണീ ബി 2വിന് എതിരായ കേസ്: ജീന്‍പോള്‍ ലാലും ശ്രീനാഥ് ഭാസിയും ജാമ്യാപേക്ഷ നല്‍കി, മുന്‍കൂര്‍ ജാമ്യം അനുവധിക്കരുതെന്ന് പൊലീസ്

ബുധന്‍, 2 ഓഗസ്റ്റ് 2017 (08:47 IST)
നടിയോട് ലൈംഗിക ചുവയുള്ള ബ്ഭാഷയില്‍ സംസാരിച്ചെന്ന കേസില്‍ സംവിധായകന്‍ ജീന്‍പോള്‍ ലാലും നടന്‍ ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെ നാലു പേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അപേക്ഷയില്‍ കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം, ആര്‍ക്കും തന്നെ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ഇന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
 
തന്റെ അനുമതി കൂടാതെയാണ് സിനിമയില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചതെന്നും നടി നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. പ്രതിഫലം ചോദിച്ചപ്പോള്‍ തന്നോട് മോശമായി പെരുമാറിയെന്നും യുവനടി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. 2016 നവംബര്‍ 16ന് ഹണിബീ ടുവിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നത്. ചിത്രത്തിന്റെ സെന്‍സര്‍കോപ്പി പരിശോധിച്ച പൊലീസ് നടിയുടെ ബോഡിഡ്യൂപ്പിനെ ചിത്രത്തില്‍ ഉപയോഗിച്ചതായി കണ്ടെത്തുകയും ചെയ്തിരുന്നു. 
 
ഒരു അഭിനേതാവിന്റെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിക്കുന്ന കാര്യം എത്രത്തോളം കുറ്റകരമാണെന്ന് അന്വേഷണം മുന്നോട്ട് നീങ്ങിയാല്‍ മാത്രമേ തീരുമാനിക്കാനാവൂ എന്ന നിലപാടിലാണ് പൊലീസ്. ജീന്‍പോള്‍ ലാലിനെ കൂടാതെ നടന്‍ ശ്രീനാഥ് ഭാസി, അനൂപ്, അനിരുദ്ധ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ആ സിനിമയിലെ ടെക്‌നീഷ്യന്‍മാരായിരുന്നു അനൂപും അനിരുദ്ധും.

വെബ്ദുനിയ വായിക്കുക