മകന്‍റെ പ്രണയത്തിന് പിതാവ് വിധിച്ച ശിക്ഷ മരണം!

ചൊവ്വ, 12 ജനുവരി 2016 (19:47 IST)
മകന്‍റെ പ്രണയത്തിന് പിതാവ് വിധിച്ച ശിക്ഷ മരണം. തിരുവനന്തപുരം പോത്തന്‍‌കോട്ട് അച്ഛനും മകനും കാറപകടത്തില്‍ മരിച്ചത് യഥാര്‍ത്ഥത്തില്‍ മകനെ കൊലപ്പെടുത്തിയുള്ള പിതാവിന്‍റെ ആത്മഹത്യയായിരുന്നു. തിരുവനന്തപുരം പോത്തന്‍കോടിനു സമീപം ചിട്ടിക്കരയില്‍ ആണ് കാര്‍ പാറമടക്കുളത്തിലേക്ക് മറിഞ്ഞത്.
 
പോത്തന്‍കോട് അയണിമൂട് സ്വദേശി വേണു, മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ ആയിരുന്നു അപകടം. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
 
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അഖിലിനുണ്ടായിരുന്ന ഒരു പ്രണയത്തെച്ചൊല്ലി ലോട്ടറി വകുപ്പ് ജീവനക്കാരനായ വേണുവും അഖിലും തമ്മില്‍ വാഗ്വാദങ്ങള്‍ പതിവായിരുന്നുവത്രേ. ഈ പ്രണയബന്ധത്തില്‍ വേണു ഏറെ അസ്വസ്ഥനായിരുന്നു. കഴിഞ്ഞ ദിവസവും വേണുവും അഖിലും തമ്മില്‍ ഇതേച്ചൊല്ലി വഴക്കുണ്ടായിരുന്നു. 
 
തുടര്‍ന്ന് അഖില്‍ കഴിഞ്ഞ ദിവസം ബന്ധുവീട്ടിലേക്ക് പോയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ കാറുമായി വേണു ബന്ധുവീട്ടില്‍ എത്തി. അഖിലിനെ അനുനയത്തില്‍ കാറില്‍ കയറ്റി കൊണ്ടുപോരുകയായിരുന്നു. പാറമടയ്ക്കടുത്തുള്ള ഒരു സുഹൃത്തിന്‍റെ വീട്ടിലേക്കെന്ന് പറഞ്ഞായിരുന്നു യാത്ര. 
 
പ്ലാമൂട് ചിട്ടിക്കരയിലെ പാറക്കുളത്തിനടുത്തേക്ക് പുലര്‍ച്ചെ ഒരു ആള്‍ട്ടോ കാര്‍ പോകുന്നത് പരിസരവാസികള്‍ പലരും കണ്ടിരുന്നു. സാവധാനം പൊയ്ക്കൊണ്ടിരുന്ന കാര്‍ പാറക്കുളത്തിനടുത്തെത്തി പെട്ടെന്ന് സ്പീഡെടുക്കുകയും നൂറടിയിലേറെ താഴ്ചയുള്ള കുളത്തിലേക്ക് മറിയുകയുമായിരുന്നു.

വെബ്ദുനിയ വായിക്കുക