പത്തനാപുരത്ത് നടക്കുന്നത് രാഷ്ട്രീയ മത്സരമാണ്; മോഹന്‍ലാലിനും രാഷ്ട്രീയം കാണും; സലീം കുമാറിനെ വിമര്‍ശിച്ച് വിനയന്‍

ശനി, 14 മെയ് 2016 (13:59 IST)
മോഹന്‍ലാലിന്റെ പത്തനാപുരം സന്ദര്‍ശത്തെ അനുകൂലിച്ചും സലീം കുമാറിന്റെ രാജിയെ വിമര്‍ശിച്ചും സംവിധായകന്‍ വിനയന്‍ രംഗത്ത്. താര സംഘടനയായ അമ്മയിലെ അംഗങ്ങൾക്ക് രാഷ്ട്രീയം പാടില്ലെന്ന നിലപാട് ശരിയല്ലെന്ന് വിനയന്‍ പറഞ്ഞു. നടൻമാർക്ക് അവരുടേതായ രാഷ്ട്രീയം കാണും. പത്തനാപുരത്തേത് രാഷ്ട്രീയ മത്സരമാണ് നടക്കുന്നത്. സംഘടനയും രാഷ്ട്രീയവും രണ്ടായി കാണണം. മൂന്ന് സ്ഥാനാര്‍ത്ഥികളും മുന്നണിയുടെ ഭാഗമായാണ് മത്സരിക്കുന്നത്. അതുകൊണ്ട് മൂന്നുപേർക്കും ആശംസ അർപ്പിക്കുന്നതിനോട് താൽപര്യമില്ലെന്നും വിനയന്‍ പറഞ്ഞു.
 
അമ്മയിലെ താരങ്ങളോട് പ്രചാരണത്തിന് പോകരുതെന്ന് പറയുന്നതിന് പകരം പരസ്പരം മത്സരിക്കരുതെന്ന് പറയുകയായിരുന്നു വേണ്ടത്.  മത്സരിക്കണം എന്ന് നിർബന്ധമുള്ളവർ മണ്ഡലം മാറി മത്സരിക്കട്ടെ എന്ന് പറയണമായിരുന്നു. അല്ലെങ്കില്‍ അമ്മയിലെ അംഗത്വം രാജി വച്ചതിന് ശേഷം മത്സരിക്കട്ടെ എന്ന് പറയാമായിരുന്നു. അല്ലാതെ മോഹൻലാൽ ഗണേഷിന് വേണ്ടി പ്രചാരണത്തിന് പോയതിനെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും വിനയന്‍ പറഞ്ഞു. 
 
മോഹന്‍ലാലിനും രാഷ്ട്രീയം കാണും. അതിനെ ബ്ലാക്മെയിലിംങ്ങാണെന്ന് ജഗദീഷ് കുറ്റപ്പെടുത്തിയത് ശരിയായില്ല. വർഷങ്ങളോളം അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്നയാൾക്കെതിരെയാണ് ട്രഷറർ ആയിരുന്ന ഒരാൾ ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്. ആനക്കൊമ്പുകേസിലും സോളാർ കേസിലുമൊക്കെ പ്രതിയാക്കാൻ വലിയ പ്രയാസമില്ല എന്നൊക്കെ ഭയപ്പെടുത്തി പ്രചാരണത്തിന് എത്തിച്ചതാകും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതേസമയം കോൺഗ്രസിന് വേണ്ടി മോഹൻലാൽ പ്രചാരണത്തിന് പോയിരുന്നെങ്കിൽ സലിംകുമാർ ഒകെ പറ‍ഞ്ഞേനെ എന്നും വിനയന്‍ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക