ജിഎസ്ടി നടപ്പിലാക്കിയാല്‍ കേരളത്തിന്റെ വരുമാനം കുറയും; കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമായിരിക്കും നേട്ടം: തോമസ് ഐസക്ക്

ഞായര്‍, 21 മെയ് 2017 (12:15 IST)
ജിഎസ്ടി നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തിന്റെ വരുമാനം കുറയുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ചരക്ക് സേവന നികുതി(ജിഎസ്ടി) നിലവിലെ നിരക്കിനെക്കാള്‍ താഴ്ന്ന നിരക്കിലാണ് നിശ്ചയിച്ചിരിക്കുന്നത്. ജിഎസ്ടി നടപ്പിലാക്കുന്നതിന് മുമ്പ് കേന്ദ്രത്തിന്റെ തയ്യാറെടുപ്പുകള്‍ അപര്യാപ്തമാണ്. അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കേന്ദ്രം ശ്രമിക്കണമെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 
 
ജിഎസ്ടി നടപ്പിലാക്കുന്നതിലൂടെ കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമായിരിക്കും നേട്ടം ലഭിക്കുക. ആദ്യഘട്ടത്തില്‍ ഒരുലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകാനാണ് സാധ്യത്. എല്ലാ ഉത്പന്നങ്ങളുടെയും നിലവിലെ നിരക്ക് പരസ്യപ്പെടുത്തുന്നത് നല്ലതാണ്. ജിഎസ്ടി നടപ്പിലാക്കുന്നതിലൂടെ നികുതി വെട്ടിപ്പില്ലാതാകും എന്ന ഗുണം മാത്രമാണുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. 
 
നികുതി നിരക്കുകള്‍ കുറയ്ക്കുന്നതിനെ ഒരു ധനമന്ത്രിക്കും ഒറ്റയ്ക്ക് എതിര്‍ക്കാന്‍ സാധിക്കില്ല. ജി എസ് ടി നടപ്പിലാക്കുന്ന ജൂലൈ ഒന്നിനുശേഷവും കേരളത്തില്‍ ചെക്ക്‌പോസ്റ്റുകള്‍ തുടരും. ഡിസംബര്‍ മാസം വരെ അവ പ്രവര്‍ത്തിക്കും. ചെക്ക് പോസ്റ്റുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി ടെന്‍ഡര്‍ വിളിക്കുമെന്നും ഐസക്ക് കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക