ജയരാജനെ നാളെ കണ്ണൂരിലേക്ക് മാറ്റിയേക്കും: സി ബി ഐ ജയിലില്‍ വച്ച് ചോദ്യം ചെയ്യും

ബുധന്‍, 9 മാര്‍ച്ച് 2016 (01:12 IST)
കതിരൂർ മനോജ് വധക്കേസിൽ റിമാൻഡില്‍ ചികിൽസയിൽ കഴിയുന്ന സി പി എം നേതാവ് പി ജയരാജനെ കണ്ണൂര്‍ സെൻട്രൽ ജയിലിലേക്ക് മാറ്റും. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയില്‍ കഴിയുന്ന ജയരാജനെ നാളെ ഡിസ്ചാർജ് ചെയ്യാമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. ജയരാജനെ നാളെത്തന്നെ ജയിലിലേക്ക് മാറ്റാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ജയിലില്‍ വച്ചായിരിക്കും ജയരജനെ സി ബി ഐ ചോദ്യം ചെയ്യുക.
 
പി ജയരാജനെ കസ്റ്റഡിയിൽ നൽകണമെന്ന സി ബി ഐയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലോ, കണ്ണൂർ സെൻട്രൽ ജയിലിലോ വച്ചു മൂന്നു ദിവസം സി ബി ഐയ്ക്ക് ജയരാജനെ ചോദ്യം ചെയ്യാനാണു കോടതി അനുമതി നൽകിയിരിക്കുന്നത്. കര്‍ശന നിബന്ധനകളോടെ 9,10,11 തീയതികളിൽ രാവിലെ ഒൻപതുമുതൽ വൈകീട്ട് ആറുവരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയത്.
 
കതിരൂർ മനോജ് വധക്കേസിൽ സി ബി ഐ പ്രതിചേര്‍ത്തതിനെ തുടര്‍ന്ന് ഫെബ്രുവരി 11നാണ് ജയരാജന്‍ കോടതിയില്‍ ഹാജരായത്. റിമാൻഡ് കാലാവധി ഈ മാസം 11നെ തീരാനിരിക്കെയാണ്  ജയരാജനെ ചോദ്യം ചെയ്യാനായി സി ബി ഐയ്ക്ക് കോടതി അനുമതി നല്‍കിയത്.

വെബ്ദുനിയ വായിക്കുക