അവസാനം എനിക്ക് നീതി ലഭിച്ചു: സരിത എസ് നായർ

ബുധന്‍, 11 ഒക്‌ടോബര്‍ 2017 (11:55 IST)
കേരളത്തെ പിടിച്ചു കുലുക്കിയ സോളാർ തട്ടിപ്പുകേസിൽ സോളാർ കമ്മീഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടിയ്ക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ കേസെടുക്കാൻ ഉത്തരവിട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി ശരിയാണെന്ന് സരിത എസ് നായർ. 
 
വിവിധ കോണുകളില്‍ നിന്ന് സമ്മര്‍ദം ഉണ്ടായപ്പോഴും നീതിക്കൊപ്പം നിന്ന മുഖ്യമന്ത്രിയുടെ നിലപാടുകൾ അഭിനന്ദനം അർഹിക്കുന്നതാണെന്നും സരിത വ്യക്തമാക്കി. അവസാനം തനിക്ക് നീതി ലഭിച്ചെന്നും തന്റെ ഭാഗം കേള്‍ക്കുവാന്‍ സോളാർ കമ്മീഷൻ മനസ്സ് കാണിച്ചെന്നും സരിത വ്യക്തമാക്കുന്നു.
 
കേസിൽ കോൺഗ്രസിനെ വെട്ടിലാക്കുന്ന റിപ്പോർട്ടാണ് സോളാർ കമ്മീഷൻ സർക്കാരിനു നൽകിയിരുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടിക്കെതിരെ വിജിലന്‍സ് കേസെടുക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. സോളർ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. അന്നത്തെ ആഭ്യന്തര – വിജിലൻസ് വകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ പൊലീസിൽ സ്വാധീനം ചെലുത്തി ഉമ്മൻ ചാണ്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 
 
തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഈ കേസില്‍ ശരിയായ അന്വേഷണം നടത്താത്ത വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും സോളാറില്‍ പുതിയ പരാതി ലഭിച്ചാല്‍ അതേക്കുറിച്ചും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡി.ജി.പി രാജേഷ് ധവാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരിക്കും കേസ് അന്വേഷിക്കുക.
 
സരിത എസ് നായരുടെ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന നേതാക്കള്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഢാലോചനയ്ക്ക് കൂട്ടുനിന്നതിനും തെളിവ് നശിപ്പിച്ചതിനും ബെന്നി ബെഹ്നാന്‍ , സലീം രാജ്, എപി അനില്‍ കുമാര്‍ , ഹൈബി ഈഡന്‍ , എഡിജിപി പത്മകുമാര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തേക്കുമെന്ന സൂചനയും മുഖ്യമന്ത്രി നല്‍കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍