പഴുത്ത ഇരുമ്പുകൊണ്ട് ചികിത്സ

FILEWD
വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരമ്പരയിലൂടെ സമൂഹത്തില്‍ നില നില്‍ക്കുന്ന അന്ധവിശ്വാസങ്ങളെ കുറിച്ചുള്ള നിരവധി സംഭവങ്ങള്‍ ഞങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവയില്‍ ചിലത് ചികിത്സാ രീതികളെ കുറിച്ചുള്ളവയാണ്. രോഗങ്ങളോട് പൊരുതി തോല്‍ക്കുമ്പോള്‍ ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളില്‍ അഭയം പ്രാപിച്ചേക്കാം. നിങ്ങള്‍ ഇത്തരം വഞ്ചനകളില്‍ പെട്ടുപോകാതിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. വായനക്കാര്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാനാണ് ഞങ്ങള്‍ ഇത്തരം സംഭവങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.

മധ്യപ്രദേശിലെ ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന ഒരു അന്ധവിശ്വാസത്തെ കുറിച്ചാണ് ഇത്തവണ ഞങ്ങള്‍ പറയുന്നത്. ‘ചാച്‌വ’ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു തരം ഭയമുളവാക്കുന്ന ചികിത്സാ രീതിയാണിത്. ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡുകള്‍ രോഗിയുടെ ശരീരത്ത് വയ്ക്കുന്ന തരം ചികിത്സാ രീതിയാണിത്.

FILEWD
ഈ ചികിത്സാ രീതി മധ്യപ്രദേശിലെ വിദിഷ, ഖണ്ഡാവ, ബൈറ്റൂള്‍, ധാര്‍, ഗ്വാളിയര്‍, ഭിന്‍ഡ്-മുറൈന എന്നിവടങ്ങളിലെ ഗ്രാമങ്ങളിലാണ് നിലനില്‍ക്കുന്നത്. ഇത്തരം ചികിത്സ നടത്തുന്നവരെ വിശ്വാസികള്‍ ‘ബാബ’ എന്നാണ് വിളിക്കുന്നത്. ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ രോഗബാധിതമായ ശരീര ഭാഗത്ത് ആദ്യം ഭസ്മം കൊണ്ട് ചില അടയാളങ്ങളിടുന്നു. പിന്നീട്, പഴുത്ത ഇരുമ്പ് ദണ്ഡ് ആ ഭാഗങ്ങളില്‍ വയ്ക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ രോഗ ശമനം ഉണ്ടാവുമെന്നാണ് ബാബ അവകാശപ്പെടുന്നത്.

ഈ വിവരം അറിഞ്ഞപ്പോള്‍ ഞങ്ങള്‍ ‘മോക്ഷ പിപ്പിലിയ’ ഗ്രാമത്തിലെ ഒരു ബാബയുമായി ബന്ധപ്പെട്ടു. അംബാ റാംജി എന്ന പേരുള്ള ഇയാള്‍ കഴിഞ്ഞ 20 വര്‍ഷമായി ഇത്തരം ചികിത്സ നടത്തുന്നു എന്ന് ഞങ്ങളോട് പറഞ്ഞു. ഇയാളുടെ പിതാവും ഒരു ബാബയായിരുന്നത്രേ. വയറ് വേദന, ഗ്യാസ്ട്രബിള്‍, രക്താതിസമ്മര്‍ദ്ദം, ടിബി, പക്ഷാഘാതം, കരള്‍ രോഗങ്ങള്‍ തുടങ്ങിയവ ചാച്‌വ ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാമെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്.

FILEWD


അംബാ റാംജിയുടെ അഭിപ്രായത്തില്‍ മനുഷ്യ ശരീരത്തിലെ എല്ലാ രോഗങ്ങളെയും ചചാവ ഉപയോഗിച്ച് കരിച്ചുകളയാന്‍ സാധിക്കും. ചികിത്സയില്‍ അതിശയം കൂറുന്ന രോഗികള്‍ ഇയാളെ ഡോക്ടര്‍ എന്നും വിളിക്കുന്നു. ഇത്തരത്തില്‍ ചിത്സ തേടിയ ആള്‍ക്കാരുടെ ശരീരത്തില്‍ പൊള്ളലിന്‍റെ കല കാണാമായിരുന്നു. ചാച്‌വ ചികിത്സയിലൂടെ ഉടന്‍ ഫലം സിദ്ധിച്ചു എന്നാണ് ‘ചന്ദര്‍’ എന്നയാള്‍ പറയുന്നത്. ഇയാള്‍ വയറ് വേദന, തലവേദന, കരള്‍ രോഗം എന്നിവയക്കാണ് ചികിത്സാ വിധേയനായത്. ഇയാളുടെ ശരീരത്തിലെ പൊള്ളലേറ്റ പാടുകളും കാട്ടിത്തരികയുണ്ടായി.

FILEWD
പച്ചകുത്തുന്നതുപോലെ ചാച്‌വ ചിത്സയിലൂടെ ഉണ്ടാവുന്ന അടയാളവും ജീവിതകാലം മുഴുവന്‍ മാറാതെ കിടക്കും. അംബാ റാംജി തന്‍റെ മുന്നില്‍ വരുന്നവരുടെ രോഗം ബാധിച്ച അവയവങ്ങളില്‍, കൈയ്യോ കാലോ കഴുത്തോ ആവട്ടെ, ചാച്‌വ വച്ച് ചികിത്സിക്കും. ഇവിടെ വന്നവരുടെ ശരീരത്തില്‍ കണ്ട പൊള്ളലേറ്റ പാടുകള്‍ രോഗികള്‍ ചികിത്സയ്ക്കായി കാലാകാലങ്ങളില്‍ ഇവിടെ എത്തുന്നതിന് തെളിവായിരുന്നു.

എല്ലാ ഞായറാഴ്ചകളിലും ചികിത്സയ്ക്കായി രോഗികളുടെ ഒരു നീണ്ട നിര തന്നെ കാണാം. ഇവരില്‍ മുതിര്‍ന്നവരും യുവാക്കളും മാത്രമല്ല ചെറിയ കുട്ടികള്‍ വരെ ഉണ്ടാവും. ചാച്‌വ ചികിത്സ നടത്തുമ്പോള്‍ വേദനയുണ്ടാവില്ല എന്നാണ് വിശ്വാസം. എന്നാല്‍, കുഞ്ഞുങ്ങളുടെയും പ്രായം ചെന്നവരുടെയും വേദനനിറഞ്ഞ നിലവിളി നമ്മളോട് പറയുന്നത് അസഹനീയ വേദനയുടെ കഥ തന്നെയാണ്.

FILEWD
എന്നാല്‍ അംബാറാംജിയും സഹായികളും ഇതിലൊന്നും കുലുങ്ങുന്നില്ല, ചാച്‌വ ചികിത്സ രോഗം സുഖപ്പെടുത്തുമെന്നാണ് ഇവര്‍ വാദിക്കുന്നത്. ഒരു പിഞ്ചു കുഞ്ഞിന് ചാച്‌വ ചികിത്സ നടത്താന്‍ തുടങ്ങിയ ഒരു അമ്മയെ ഞങ്ങള്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍, “ കുഞ്ഞ് വയറിളക്കം മൂലം കഷ്ടപ്പെടുകയാണ്. ചാച്‌വ ചികിത്സ നടത്തിയില്ലെങ്കില്‍ മരിച്ചു പോവും. എന്താണ് നല്ലതെന്ന് ഞങ്ങള്‍ക്ക് അറിയാം” എന്ന ആക്രോശമായിരുന്നു ആ അമ്മയില്‍ നിന്ന് ഉയര്‍ന്നത്. തുടര്‍ന്ന്, അവര്‍ ആ കുഞ്ഞിന് അഞ്ച് പ്രാവശ്യത്തോളം ചാച്‌വ ചികിത്സ നടത്തി.


ഇതെ കുറിച്ച് ഞങ്ങള്‍ ഡോക്ടറോട് ചോദിച്ചപ്പോള്‍ ഇത്തരം ചികിത്സയ്ക്ക് യാതൊരുവിധ അടിസ്ഥാനവുമില്ലെന്നായിരുന്നു മറുപടി. ഇവര്‍ക്ക് മനശ്ശാസ്ത്രപരമായി രോഗിക്ക് ശാന്തി നല്‍കാം എന്നാല്‍ രോഗങ്ങള്‍ ഭേദമാക്കാന്‍ കഴിയില്ല. ഇത്തരത്തിലുള്ള ചികിത്സ അണുബാധയ്ക്ക് കാരണമായേക്കാം. ഇതിന് ഉദാഹരണമായി നാഭിയില്‍ മുറിവുമായി നാലുമാസം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്ന കഥയും ഡോക്ടര്‍ പറഞ്ഞു.

കുഞ്ഞിനെ ചികിത്സയ്ക്കായി ബാബയുടെ അടുത്ത് കൊണ്ടുപോയതായി മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍, ചാച്‌വ ചികിത്സയ്ക്ക് ശേഷം സ്ഥിതിഗതികള്‍ വഷളാവുകയായിരുന്നു. ഒരുമാസത്തെ ചിത്സകൊണ്ടാണ് കുഞ്ഞിന്‍റെ മുറിവ് കരിഞ്ഞത്- ഡോക്ടര്‍ പറഞ്ഞു.
FILEWD


സാധാരണയായി അജ്ഞത കൊണ്ടാണ് ശുദ്ധരായ ആളുകള്‍ ഇത്തരം ചികിത്സകളില്‍ വിശ്വസിക്കുന്നത്. ഇതിനായി പണവും ആരോഗ്യവും ചിലപ്പോള്‍ ജീവിതം പോലും അവര്‍പാഴാക്കുന്നു.