തീകൊണ്ട് ഉഴിച്ചില്‍, പൊള്ളലേല്‍ക്കാതെ!

WD
കത്തുന്ന തിരി ശരീരത്തില്‍ ഉഴിയുന്നു, തീക്കനലില്‍ ഭക്തി നൃത്തമാടുന്നു, പൊള്ളല്‍ ഏല്‍ക്കാതെ!

‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ പരമ്പരയില്‍ ഇത്തവണ ഞങ്ങള്‍ നിങ്ങളെ കൊണ്ടുപോവുന്നത് കേരളത്തിലെ പാലക്കാട് ജില്ലയിലേക്കാണ്. കത്തിജ്ജ്വലിക്കുന്ന അഗ്നിയിലും പൊള്ളല്‍ ഏല്‍ക്കാതെ ഭക്തിയില്‍ ആറാടുന്ന ചിലരെ നമുക്കിവിടെ കാണാം. മുറുകുന്ന താളത്തിന് ഒപ്പിച്ച് കത്തുന്ന കൈത്തിരി ശരീരത്തില്‍ ഉഴിയുമ്പോഴും ഇവരെ പൊള്ളല്‍ ബാധിക്കുന്നില്ല!

അയ്യപ്പന്‍ വിളക്കെന്ന ഭക്തിപൂര്‍വ്വമായ ചടങ്ങ് ശബരിമലയില്‍ പോകുന്നതിന് മുമ്പായി ഭക്തര്‍ നടത്തുന്ന ചടങ്ങാണ്. മധ്യകേരളത്തിന്‍റെ വടക്കന്‍ മേഖലയിലാണ് അയ്യപ്പന്‍ വിളക്കിന് പ്രചുര പ്രചാരമുള്ളത്. എന്നാല്‍, ഇന്ത്യയുടെ പലഭാഗങ്ങളിലും അയ്യപ്പന്‍ വിളക്ക് നടത്താറുണ്ട്.

ഒരു വീട്ടുകാര്‍ക്കോ സംഘടനയ്ക്കോ വ്യക്തിക്കോ അയ്യപ്പന്‍ വിളക്ക് നടത്താവുന്നതാണ്. അയ്യപ്പന്‍ വിളക്കിനായി ഭക്തര്‍ കുരുത്തോലയും വാഴപ്പിണ്ടിയും ഉപയോഗിച്ച് ശബരിമല ക്ഷേത്രത്തിന്‍റെ പ്രതിരൂപം നിര്‍മ്മിക്കുന്നു. ഇതിനായി വൈദഗ്ധ്യമുള്ള ആള്‍ക്കാരുണ്ടാവും.

സന്ധ്യയാവുമ്പോഴേക്കും ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ താലപ്പൊലിയുടെ ദീപപ്രഭയില്‍ പാലക്കൊമ്പുകള്‍ വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര അയ്യപ്പന്‍ വിളക്ക് നടക്കുന്നിടത്ത് എത്തുന്നു. പിന്നീട്, അയ്യപ്പനും വാവരും തമ്മിലുള്ള യുദ്ധത്തെ അനുസ്മരിച്ചുള്ള പ്രകടനം നടക്കും.

WD
ഗുരുതിയോടു കൂടിയാണ് അയ്യപ്പന്‍ വിളക്ക് അവസാനിക്കുക. രണ്ട് വെളിച്ചപ്പാടുമാര്‍ ചേര്‍ന്ന് ശബരിമല ക്ഷേത്രത്തിന്‍റെ പ്രതിരൂപത്തിനു ചുറ്റും ഉറഞ്ഞ് തുള്ളും. ഈ ഭക്തി നിര്‍ഭരമായ നൃത്തത്തില്‍ പലവിധ കാ‍യികാഭ്യാസ പ്രകടനങ്ങളും അവര്‍ കാഴ്ച വയ്ക്കും.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

തിരിയുഴിച്ചിലില്‍ പൊള്ളല്‍ ഏല്‍ക്കാത്തത്

WD
അര്‍ദ്ധരാത്രി കഴിയുമ്പോഴേക്കും കാഴ്ചക്കാരെ അത്ഭുതത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുന്ന തിരിയുഴിച്ചിലിന് വെളിച്ചപ്പാടുമാര്‍ തുടക്കമിടും. തുടക്കത്തില്‍, ചെണ്ടമേളത്തിനൊത്ത് പതുക്കെയായിരിക്കും രണ്ട് കത്തുന്ന തിരികള്‍ വീതം വെളിച്ചപ്പാടുമാര്‍ സ്വന്തം ശരീരത്തില്‍ ഉഴിയുന്നത്. എന്നാല്‍, പോകെപ്പോകെ ചെണ്ടമേളം മുറുകി ഉച്ചസ്ഥായിയിലേക്ക് പോവുന്നത് അനുസരിച്ച് തിരിയുഴിച്ചിലിന്‍റെ വേഗതയും തീവ്രതയും കാണികളുടെ കണ്ണില്‍ അവിശ്വസനീയത ഉണ്ടാക്കുന്നു.

ഏതാണ്ട് ഒരു മണിക്കൂര്‍ നീളുന്ന തിരിയുഴിച്ചിലില്‍ ഈ വെളിച്ചപ്പാടന്‍‌മാര്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കില്ല എന്ന് പറഞ്ഞാല്‍ ഒരു പക്ഷേ എല്ലാവരും വിശ്വസിച്ചു എന്ന് വരില്ല. എന്നാല്‍, അതാണ് സത്യം! ഇതിനുപിന്നില്‍ ഭഗവാന്‍ അയ്യപ്പന്‍റെ കൃപാകടാക്ഷമാണെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്.

തിരിയുഴിച്ചില്‍ പോലെ തന്നെ ഭക്തിയുടെ പശ്ചാത്തലത്തില്‍ ആണെങ്കിലും സാധാരണക്കാര്‍ക്ക് അവിശ്വസനീയമായ ഒരു സമര്‍പ്പണം കൂടി വെളിച്ചപ്പാടും കൂട്ടരും നടത്താറുണ്ട്. ഇത് കനലാട്ടം എന്നാണ് അറിയപ്പെടുന്നത്.

കനലാട്ടത്തില്‍ കത്തിജ്ജ്വലിക്കുന്ന തീക്കനിലിനു മുകളിലൂടെ വെളിച്ചപ്പാട് ഉറഞ്ഞ് തുള്ളുന്നു. കണ്ടു നില്‍ക്കുന്ന ഭക്തരും ഭക്തി ലഹരിയില്‍ വെളിച്ചപ്പാടിനൊപ്പം തുള്ളിക്കൂടെന്നില്ല!

WD
ഇത്തരം തീക്കളിയില്‍ പൊള്ളല്‍ ഏല്‍ക്കാത്തത് പരിശീലനം കൊണ്ടു മാത്രമാണെന്നാണ് യുക്തിവാദികള്‍ പറയുന്നത്. പരിശീലനം ഉണ്ടെങ്കില്‍ അഗ്നികുണ്ഡം പോലും പൊള്ളല്‍ ഏല്‍പ്പിക്കില്ല എന്നാണ് ഇവരുടെ അഭിപ്രായം. എന്നാല്‍, എല്ലാം ഈശ്വര കടാക്ഷമാണെന്നാണ് ഭക്തരുടെ സാക്‍ഷ്യപ്പെടുത്തല്‍. വാദങ്ങള്‍ തുടരട്ടെ, ഇതെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമാണ് ഞങ്ങള്‍ക്ക് അറിയേണ്ടത്. നിങ്ങളുടെ അഭിപ്രായം ഞങ്ങളെ അറിയിക്കൂ.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

തിരിയുഴിച്ചിലില്‍ പൊള്ളല്‍ ഏല്‍ക്കാത്തത്