Rishab Pant: ഭാഗ്യം ഒപ്പമുണ്ടായിരുന്നില്ല, ക്രിക്കറ്റിൽ അവസരങ്ങൾ നഷ്ടമാവുക സ്വാഭാവികമെന്ന് പന്ത്

അഭിറാം മനോഹർ

ചൊവ്വ, 25 മാര്‍ച്ച് 2025 (13:24 IST)
ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഭാഗ്യം തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നില്ലെന്ന് ലഖ്‌നൗ നായകനായ റിഷഭ് പന്ത്. അവസാന ഓവര്‍ വരെ നീണ്ട് നിന്ന ത്രില്ലര്‍ പോരാട്ടത്തില്‍ ലഖ്‌നൗ ഉയര്‍ത്തിയ വിജയലക്ഷ്യം 9 വിക്കറ്റ് നഷ്ടപ്പെടുത്തി ഡല്‍ഹി മറികടന്നിരുന്നു.
 
 മത്സരത്തില്‍ നിക്കോളാസ് പുറാന്‍, ഷോണ്‍ മാര്‍ഷ് എന്നിവര്‍ ഗംഭീരമായ തുടക്കം നല്‍കിയെങ്കിലും മധ്യനിര പരാജയപ്പെട്ടതോടെ 209 റണ്‍സില്‍ ലഖ്‌നൗ ഇന്നിങ്ങ്‌സ് ഒതുങ്ങിയിരുന്നു. ഷോണ്‍ മാര്‍ഷ് 36 പന്തില്‍ 72 റണ്‍സും നിക്കോളാസ് പുറാന്‍ 30 പന്തില്‍ 70 റണ്‍സും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 65ന് 5 എന്ന നിലയില്‍ നിന്നാണ് വിജയലക്ഷ്യം മറികടന്നറ്റ്. 31 പന്തില്‍ 66 റണ്‍സ് നേടിയ അശുതോഷ് ശര്‍മ, 15 പന്തില്‍ 39 റണ്‍സുമായി വിപ്രാജ് നിഗം, 22 പന്തില്‍ നിന്നും 34 റണ്‍സുമായി ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സ് എന്നിവരാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്.
 
തോല്‍വിയെ പറ്റി റിഷഭ് പന്തിന്റെ വാക്കുകള്‍ ഇങ്ങനെ
 
 ഞങ്ങളുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ വളരെ നന്നായി കളിച്ചു. ഈ വിക്കറ്റില്‍ അത് വളരെ നല്ല സ്‌കോറാണെന്ന് കരുതുന്നു. ഒരു ടീം എന്ന നിലയില്‍ ഓരോ മത്സരത്തില്‍ നിന്നും പോസിറ്റീവുകള്‍ എടുക്കാനും അതില്‍ നിന്നും പഠിക്കാനുമാണ് ആഗ്രഹിക്കുന്നത്. ഞങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ ലഭിച്ചു. എന്നാല്‍ ബാറ്റര്‍മാര്‍ക്ക് പിച്ചില്‍ പിന്തുണയുണ്ടെന്ന് അറിയാമായിരുന്നു. അവര്‍ക്ക് നല്ല 2 കൂട്ടുക്കെട്ടുകളുണ്ടായി. അതാണ് കളി ഞങ്ങള്‍ക്ക് നഷ്ടമാകാന്‍ കാരണം. കളിയില്‍ ഭാഗ്യത്തിനും പങ്കുണ്ട്. മോഹിത് ശര്‍മയുടെ പാഡുകളില്‍ പന്ത് കൊണ്ടില്ലായിരുന്നെങ്കില്‍ സ്റ്റമ്പിങ് അവസരമുണ്ടായിരുന്നു. എന്നാല്‍ ക്രിക്കറ്റാണ്. അവസരങ്ങള്‍ നഷ്ടമാകാനും സാധ്യതയുണ്ട്. പന്ത് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍