പഞ്ചാബിനെ ആദ്യം ബാറ്റിങ്ങിനയക്കാനുള്ള ആര്‍സിബി നായകന്‍ രജത് പാട്ടീദറിന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലായിരുന്നു ബൗളര്‍മാരുടെ പ്രകടനം. ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ മടക്കി യാഷ് ദയാല്‍ വിക്കറ്റ് വേട്ടയ്ക്കു തുടക്കം കുറിച്ചു. മാര്‍കസ് സ്റ്റോയ്‌നിസ് (17 പന്തില്‍ 26) മാത്രമാണ് പഞ്ചാബ് നിരയില്‍ ചെറുത്തുനില്‍പ്പ് നടത്തിയത്. പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ രണ്ട് റണ്‍സെടുത്ത് കൂടാരം കയറി. ആര്‍സിബിക്കായി ജോഷ് ഹെയ്‌സല്‍വുഡ് 3.1 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സ്പിന്നര്‍ സുയാഷ് ശര്‍മ മൂന്ന് ഓവറില്‍ 17 റണ്‍സ് വിട്ടുകൊട്ട് മൂന്ന് പേരെ പുറത്താക്കി. യാഷ് ദയാലിനു രണ്ടും ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഒരോ വിക്കറ്റുകളും.
മറുപടി ബാറ്റിങ്ങില്‍ വിരാട് കോലിയെ (12 പന്തില്‍ 12) ആര്‍സിബിക്ക് വേഗത്തില്‍ നഷ്ടമായെങ്കിലും വെല്ലുവിളി ഉയര്‍ത്താന്‍ പഞ്ചാബിനു സാധിച്ചില്ല. ഫില്‍ സാള്‍ട്ട് (27 പന്തില്‍ പുറത്താകാതെ 56) ആര്‍സിബിക്കായി അര്‍ധ സെഞ്ചുറി നേടി. മായങ്ക് അഗര്‍വാള്‍ 13 പന്തില്‍ 19 റണ്‍സും നായകന്‍ രജത് പാട്ടീദര്‍ എട്ട് പന്തില്‍ പുറത്താകാതെ 15 റണ്‍സും നേടി.
ആര്‍സിബിയുടെ നാലാം ഐപിഎല്‍ ഫൈനലാണിത്. നേരത്തെ 2009, 2011, 2016 സീസണുകളില്‍ ആര്‍സിബി ഫൈനലില്‍ എത്തിയിരുന്നെങ്കിലും കിരീടം നേടാന്‍ സാധിച്ചിട്ടില്ല. കന്നി കിരീടമെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ ഐപിഎല്‍ ഫൈനലിനു ആര്‍സിബി ഇറങ്ങുക.