യമന്‍ തകര്‍ന്ന് തരിപ്പണമാകുന്നു; വിമതര്‍ക്ക് ഇറാന്‍ സഹായം നല്‍കുന്നുവെന്ന് അമേരിക്ക

വ്യാഴം, 9 ഏപ്രില്‍ 2015 (15:14 IST)
ആഭ്യന്തരയുദ്ധം രൂക്ഷമായ യമനില്‍ ഹൂതി വിമതരെ തുരുത്താന്‍ സൗദിയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കി. അതേസമയം ഇതുവരെ 643 പേര്‍ കൊല്ലപ്പെടുകയും 2,226 പേര്‍ക്ക് പരുക്കേറ്റതായുമാണ് യുഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടര ലക്ഷത്തിലധികം പേര്‍ ഇതുവരെ രാജ്യത്ത് നിന്ന് പലായനം ചെയ്തു. മൂന്നുലക്ഷത്തിലധികം പേര്‍ വീടുപേക്ഷിച്ച് അഭയയാര്‍ഥികളായി കഴിയുന്നുണ്ടെന്നും യുഎന്‍ വ്യക്തമാക്കി.

അതേസമയം ഹൂതി വിമതരെ തുരുത്താന്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തില്‍ സെന്‍ട്രല്‍ ക്രേറ്ററില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നു. ഏഡന്‍ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനാണ് ഇരു വിഭാഗത്തിന്റെ ഭാഗത്തു നിന്നും ശ്രമം നടക്കുന്നത്. ഏഡനിലെ തെരുവുകളില്‍ ഹൂതികളും പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ അനുകൂലികളും തമ്മിലുളള ഏറ്റുമുട്ടലും ശക്തമായി തുടരുകയാണ്. ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും അകന്പടിയോടെയാണ് ഹൂതികള്‍ ആക്രമണം നടത്തുന്നത്.

എന്നാല്‍ ആയുധമടക്കം ഹൂതികള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്നത് ഇറാനാണെന്നാണ് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതടക്കമുളള സഹായങ്ങള്‍ക്കുപുറമെ യെമനിലെ നടപടികളില്‍ അമേരിക്ക പങ്കാളിത്തം വര്‍ധിപ്പിച്ചു. യെമനില്‍ ആക്രമണം നടത്തുന്ന സൗദി പോര്‍വിമാനങ്ങള്‍ക്ക് ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കുന്നതിന് അമേരിക്ക സഹായം ചെയ്തു തുടങ്ങി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക