ലോക മഹായുദ്ധം വരുന്നു; വിദേശത്തുള്ള ബന്ധുക്കളെ മാതൃരാജ്യത്തേക്ക് തിരികെ വിളിച്ച് വ്‌ലാദിമിര്‍ പുട്ടിന്‍

വ്യാഴം, 13 ഒക്‌ടോബര്‍ 2016 (17:38 IST)
മൂന്നാം ലോകമഹായുദ്ധം, ഭാവിയിൽ എന്നെങ്കിലും ഒരിക്കൽ സംഭവിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. അത് അകലെയല്ലെന്ന് നിരീക്ഷകർ വിലയിരുത്താൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. ലോകത്തെ വൻ ശക്തികളായ റഷ്യയും അമേരിക്കയും തന്നെയാകും ഇതിന് ചുക്കാൻ പിടിക്കുക എന്നുറപ്പാണ്. സിറിയയുടെ പേരിലാണ് അമേരിക്കയും റഷ്യയും കൊമ്പു കോർക്കുക. 
 
മൂന്നാം ലോക മഹായുദ്ധം മുന്നിൽ കണ്ട് വിദേശത്തുള്ള തങ്ങളുടെ ബന്ധുക്കളെയെല്ലാം മാതൃരാജ്യത്തേക്ക് തിരികെ വി‌ളിക്കുകയാണ് റഷ്യ. ഇതിനായി ഉദ്യോഗസ്ഥർക്ക് റഷ്യ നിർദേശം നൽകുകയും ചെയ്തു. വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികളെയും അവരുടെ ബന്ധുക്കളേയും തിരികെ വിളിക്കാൻ റഷ്യ തയ്യാറായിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 
 
വ്‌ലാദിമിര്‍ പുട്ടിന്‍ ഫ്രഞ്ച് സന്ദർശനം ഉപേക്ഷിച്ചതും ഇതു കാരണാമാകെന്നാണ് സൂചനകൾ. സിറിയയുടെ പേരിൽ അമേരിക്കയും റഷ്യയും തർക്കത്തിലായിട്ട് വർഷങ്ങളായി. എന്നാൽ, തർക്കം ഇപ്പോൾ യുദ്ധത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. ഒരു യുദ്ധത്തിനായുള്ള തയ്യാറെടുപ്പ് റഷ്യ ഒരുക്കി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 
 
ഇതുവരെ സംഭവിച്ച മഹായുദ്ധങ്ങളെ പോ‌ലെ ആയിരിക്കില്ലത്രെ. മൂന്നാം ലോക മഹായുദ്ധത്തിന്റെ ഗതി നിയന്ത്രിക്കുന്നത് തന്നെ വിവർസാങ്കേതിക വിദ്യയായിരിക്കും എന്നും റിപ്പോർട്ട് ഉണ്ട്. സ്മാർട്ട് യുഗത്തിൽ ഒരു സ്മാർട്ട് അയുധങ്ങൾ കൊണ്ടുള്ള മഹായുദ്ധം. അതായിരിക്കും മൂന്നാം ലോകമഹായുദ്ധമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിവേഗത്തിൽ വിനാശമായിരിക്കും ഇതിന്റെ ഫലം. ഏതു സാഹചര്യത്തിലായിരിക്കും അത് നടക്കുകയെന്നോ എങ്ങനെയാണെന്നോ ഒരൂഹവുമില്ല. എന്നാൽ, അത്തരമൊരു മഹായുദ്ധം നടന്നിരിക്കുമെന്ന കാര്യത്തി‌ൽ മാത്രം സംശയമില്ല. 
 
മനുഷ്യന്റെ വേഗതയ്ക്ക് അപ്പുറമാ‌യിരിക്കും യുദ്ധം നടക്കുകയും അത് അവസാനിക്കുകയും ചെയ്യുക. വിനാശം അത്രകണ്ട് വലുതുമായിരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന ആയുധങ്ങളുടെ നിയന്ത്രണത്തിലായിരിക്കും യുദ്ധം നടക്കുകയെന്ന് അമേരിക്കൻ സൈന്യത്തിലെ മേജർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. നിലവിൽ ഇത്തരം ആയുധങ്ങളുടെ നിർമാണത്തിലും ശേഖരണത്തിലും ചൈനയും റഷ്യയുമാണ് ഏറെ മുന്നിലുള്ളത്. 
 
ശീതയുദ്ധത്തിന് ശേഷം ആദ്യമായാണ് റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഇത്രത്തോളം മോശമാകുന്നത്. എന്തും സംഭവിക്കാവുന്ന സാഹചര്യം തന്നെയാണ് നിലനില്‍ക്കുന്നത്. റഷ്യക്കൊപ്പം ആരുണ്ടാകുമെന്നും ഇപ്പോൾ ചോദ്യമായി നില നിൽക്കുകയാണ്. ചൈന റഷ്യയുടെ കൂടെ നിൽക്കുമോ തുടങ്ങിയ കാര്യത്തിലും സംശയങ്ങളുണ്ട്. 

വെബ്ദുനിയ വായിക്കുക