US - China Dispute: പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം യുദ്ധത്തിലേക്ക് വഴിതുറക്കുമോ? യുഎസ്-ചൈന ബന്ധം കൂടുതല്‍ വഷളാകുന്നു; വരുംദിവസങ്ങള്‍ നിര്‍ണായകം

ബുധന്‍, 3 ഓഗസ്റ്റ് 2022 (08:39 IST)
US - China issue: യു.എസ്. പാര്‍ലമെന്റ് സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനില്‍ പറന്നിറങ്ങി. ലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന സംഭവവികാസങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ചൈനയുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് നാന്‍സി പെല്ലോസി തായ്‌വാനില്‍ എത്തിയിരിക്കുന്നത്. തായ് പ്രസിഡന്റ് സായ് വെനുമായി നാന്‍സി പെല്ലോസി ഇന്ന് കൂടിക്കാഴ്ച നടത്തും. 
 
യുഎസ്-ചൈന ബന്ധം കൂടുതല്‍ വഷളാക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. പെലോസിയുടെ തായ് സന്ദര്‍ശനത്തില്‍ ചൈന ശക്തമായ പ്രതിഷേധം അറിയിച്ചു. ചൈന മേഖലയില്‍ ഇന്നുമുതല്‍ സൈനിക പരിശീലനം തുടങ്ങുമെന്ന് അറിയിച്ചു. ചൈനയിലെ അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചിട്ടുണ്ട്. 
 
തായ്‌വാന്‍ തങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും തായ്‌വാന്‍ വിഷയങ്ങളില്‍ യുഎസ് ഇടപെടരുതെന്നുമാണ് ചൈനയുടെ നിലപാട്. എന്നാല്‍ ചൈനയുടെ നിലപാടിന് നേര്‍വിപരീതമാണ് യുഎസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന കാര്യങ്ങള്‍. തങ്ങളുടെ നിലപാട് തള്ളിയ യുഎസ് സ്പീക്കറുടെ തായ് സന്ദര്‍ശനത്തിനെതിരെ ചൈന ഏത് രീതിയില്‍ പ്രതികരിക്കുമെന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. കാല്‍നൂറ്റാണ്ടിനുശേഷമാണ് ഒരു യുഎസ് സ്പീക്കര്‍ തായ്‌വാന്‍ സന്ദര്‍ശിക്കുന്നത്. 
 
ചൈനയുടെ ഭീഷണി മുന്നില്‍ക്കണ്ട് യുഎസും ശക്തമായ പ്രതിരോധം തീര്‍ക്കുന്നുണ്ട്. തായ്‌വാന്‍ തീരത്ത് നാല് യുഎസ് പടക്കപ്പലുകള്‍ നിലയുറപ്പിച്ചു. സന്ദര്‍ശനം അമേരിക്കയുടെ ഉത്തരവാദിത്തം നിറവേറ്റലാണെന്നാണ് പെലോസിയുടെ നിലപാട്. 
 
ചൈന അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. സൈനിക നടപടിക്കുള്ള നീക്കങ്ങളാണ് ചൈന നടത്തുന്നത്. ഇന്നുമുതല്‍ മൂന്ന് ദിവസം തായ്‌വാന് സമീപം കടലില്‍ ചൈന സൈനിക പരിശീലനം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍