പുതിയ വൈറസ് വകഭേദത്തിനു 'ഒമിക്രോണ്‍' എന്ന് പേരിട്ടു; അങ്ങേയറ്റം അപകടകാരി

ശനി, 27 നവം‌ബര്‍ 2021 (08:15 IST)
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദത്തിനു 'ഒമിക്രോണ്‍' എന്ന് പേരിട്ടു. അങ്ങേയറ്റം അപകടകാരിയാണ് ഒമിക്രോണ്‍ വകഭേദം. രോഗവ്യാപന ഭീതിയെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കാന്‍ തുടങ്ങി. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, നമീബിയ, സിംബാബ്വെ, എസ്വറ്റിനി, ലെസൂത്തു രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനും യു.എസ്., ബ്രിട്ടന്‍, സിങ്കപ്പൂര്‍, ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ്, കാനഡ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തി. വൈറസിന്റെ തീവ്രത ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യസംഘടനയും പ്രഖ്യാപിച്ചു. പുതിയ വൈറസ് വകഭേദത്തെ കുറിച്ച് പഠിക്കാന്‍ ലോകാരോഗ്യസംഘടന അടിയന്തരയോഗം ചേരും. B.1.1.529 എന്ന വകഭേദത്തിനാണ് ലോകാരോഗ്യസംഘടന ഒമിക്രോണ്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്. കോവിഡ് 19 ശ്രേണിയിലെ അത്യന്തം വിനാശം വിതയ്ക്കുന്ന വകഭേദമായാണ് ലോകാരോഗ്യസംഘടന ഒമിക്രോണിനെ വിലയിരുത്തിയിരിക്കുന്നത്. 
 
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദത്തിലുള്ള വൈറസ് സ്ഥിരീകരിച്ച് നൂറിനടുത്ത് കോവിഡ് രോഗികള്‍ ഉണ്ട്. ബോട്‌സ്വാന - 4, ഹോംഗ്‌കോങ് - 2, ബെല്‍ജിയം - 1, ഇസ്രയേല്‍ - 1, ഡെന്‍മാര്‍ക്ക് - 1 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ രോഗികളുടെ എണ്ണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍