ഇറാനെ പറ്റിക്കാന്‍ പോയി പണി കിട്ടി അമേരിക്ക. അമേരിക്കയ്ക്ക് രണ്ട് ബി-2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജൂണ്‍ 21ന് 2 ബാച്ചുകളായാണ് വൈറ്റ്മാന്‍ വ്യോമ താവളത്തില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ ഇറാനെ ലക്ഷ്യമാക്കി പറന്നത്. ആദ്യ ബാച്ചില്‍ 7 വിമാനങ്ങള്‍ ഉണ്ടായിരുന്നു. അത് ഇറാനെ ലക്ഷ്യമാക്കി കിഴക്കോട്ടും രണ്ടാമത്തെ സംഘത്തിലെ രണ്ട് വിമാനങ്ങള്‍ ഇറാനെ പറ്റിക്കുന്നതിനു വേണ്ടി പടിഞ്ഞാറോട്ടും പറന്നു.
ആദ്യ ബാച്ചിലെ വിമാനങ്ങള്‍ ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ നിക്ഷേപിച്ച ശേഷം സുരക്ഷിതമായി തിരിച്ചെത്തി. എന്നാല്‍ ഇറാനെ പറ്റിക്കാനായി പോയ വിമാനങ്ങള്‍ തിരിച്ചെത്തിയിട്ടില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഇസ്രയേലിനെ നേരിടാന്‍ ചൈനയുടെ ജി-10സി യുദ്ധവിമാനങ്ങള്‍ ഇറാന്‍ വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളും വരുന്നു. നേരത്തെ റഷ്യയുടെ എസ്യു-35 വിമാനങ്ങള്‍ വാങ്ങാനായിരുന്നു ഇറാന്റെ പദ്ധതി. ഇതിനുപകരമായിട്ടാണ് ചൈന വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. റഷ്യന്‍ യുദ്ധവിമാനത്തേക്കാള്‍ വിലകുറഞ്ഞതും ഭാരം കൂടുതല്‍ താങ്ങാന്‍ ശേഷിയുള്ളതുമാണ് ചൈനീസ് വിമാനങ്ങളെന്ന് ഇറാന്‍ കരുതുന്നു.
നിലവില്‍ പാക്കിസ്ഥാന്റെ സൈന്യത്തിന്റെ ഭാഗമാണ് ഈ യുദ്ധവിമാനങ്ങള്‍. ഇവ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്നാണ് ഇറാന്‍ കണ്ടെത്തിയിട്ടുള്ളത്. അതേസമയം ഇസ്രയേല്‍ വീണ്ടും ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ ആയുധങ്ങള്‍ വന്‍തോതില്‍ സംഭരിക്കുന്നുവെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയില്‍ നിന്നും പാശ്ചാത്യ രാഷ്ട്രങ്ങളില്‍ നിന്നും വന്‍തോതില്‍ ആയുധങ്ങള്‍ ഇസ്രയേലില്‍ വിമാനങ്ങളില്‍ എത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.