കേംബ്രിഡ്ജ് അനലിറ്റിക്ക മലയാളികളുടെ വിവരങ്ങളും ചോര്‍ത്തി; വിവരങ്ങള്‍ ശേഖരിച്ചത് ജിഹാദി റിക്രുട്ട്മന്റെിനെ സംബന്ധിച്ച്

ബുധന്‍, 28 മാര്‍ച്ച് 2018 (18:04 IST)
വിവരങ്ങള്‍ ചോര്‍ത്താന്‍ കേരളത്തിലും പ്രവർത്തിച്ചിട്ടുണ്ടെന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക മുൻ ജീവനക്കാരനായ ക്രിസ്റ്റഫർ വെയ്ലി. 2007ല്‍ കേരളത്തിലെ ജിഹാദി റിക്രുട്ട്മന്റെിനെ സംബന്ധിച്ച് ജനങ്ങളുടെ പ്രതികരണം ചോര്‍ത്തിയെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

ഭീകര സംഘടനകളിലേക്കുള്ള റിക്രൂട്ടിമെന്റിനേക്കുറിച്ചുള്ള വിവരങ്ങളാണ് കേരളത്തില്‍ നിന്നും ശേഖരിച്ചത്. തീവ്രവാദത്തിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്നതിനെതിരായ പദ്ധതിക്ക് വേണ്ടിയായിരുന്നു ഈ നീക്കമെന്നും മുൻ റിസർച് ഡയറക്ടർ കൂടിയായ ക്രിസ്റ്റഫർ വൈലി പറഞ്ഞു.

എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് വിവരം ശേഖരിച്ചതെന്ന് വെയ്‌ലി വ്യക്തമാക്കിയിട്ടില്ല. കേരളം അടക്കം ആറു സംസ്ഥാനങ്ങളില്‍ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തിച്ചു. പശ്ചിമ ബംഗാള്‍, അസം, ബീഹാര്‍, ജാര്‍ഖണ്ഡ്, യുപി എന്നിവിടങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കേംബ്രിജിന്റെ മാതൃകമ്പനിയായ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ ലബോറട്ടറീസ് (എസ്‌സിഎല്‍) ആണ് കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പല്ലാത്ത കാര്യങ്ങള്‍ നിരീക്ഷിച്ചതെന്നും ക്രിസ്റ്റഫർ വൈലി പറഞ്ഞു.

2003ൽ രാജസ്ഥാൻ, മധ്യപ്രദേശ്, 2007ലും 2011ലും 2012ലും ഉത്തർപ്രദേശ്, 2010ൽ ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും 2009ൽ ലോക്സഭാ തെരഞ്ഞെടുപ്പിലും എസ്‌സിഎൽ ഇന്ത്യ സജീവമായി ഇടപെട്ടുവെന്നും കേംബ്രിഡ്ജ് അനലിറ്റിക്ക മുൻ ജീവനക്കാരന്‍ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍