ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല നിലപാടുമായി ഡൊണാള്‍ഡ് ട്രംപ്

ചൊവ്വ, 15 മാര്‍ച്ച് 2016 (18:36 IST)
അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല നിലപാടുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ പഠനശേഷം മറ്റു രാജ്യങ്ങളില്‍ ജോലി തേടി പോവുകയാണ്. ഈ സ്ഥിതി മാറണമെന്ന് ട്രംപ് പറഞ്ഞു.
 
‘നല്ല ഒരു ശതമാനം വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ പഠിക്കുന്നുണ്ട്. മറ്റ് വിഷയങ്ങള്‍ മാറ്റിനിര്‍ത്തി അവരുടെ കഴിവുകള്‍ ഈ  രാജ്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തണം’- ട്രംപ് പറഞ്ഞു. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ട്രംപ് നിലപാട് വ്യക്തമാക്കിയത്. 
 
‘ഹാര്‍വാഡ് പോലുള്ള സര്‍വകലാശാലയില്‍ പഠിച്ചിറങ്ങുന്ന ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ പഠനശേഷം ഇന്ത്യയില്‍ പോയി കമ്പനികള്‍ തുടങ്ങുകയാണ്. അതിലൂടെ അവര്‍ക്ക് മികച്ച ഒരു ഭാവിയാണ് ഉണ്ടാകുന്നത്. പക്ഷെ നിലവില്‍ ഇത്തരം വിദ്യാര്‍ത്ഥികളെ ഇവിടെ നിലനിര്‍ത്താന്‍ നമുക്ക് കഴിയുന്നില്ല’ ‌-ട്രംപ് പറഞ്ഞു.
 
പഠന ആവശ്യങ്ങള്‍ക്കായി വര്‍ഷങ്ങളോളം അമേരിക്കയില്‍ താമസിക്കുന്നവരുടെ കാര്യം പരിഗണിക്കേണ്ട ഒന്നാണെന്നും ബിരുദം പൂര്‍ത്തിയായ ശേഷം അവരെ പുറംതള്ളുന്ന രീതി പുനപരിശോധിക്കേണ്ട ഒന്നാണെന്നും ട്രംപ് വ്യക്തമാക്കി.
 
പ്രചാരണം തുടങ്ങിയത് മുതല്‍ എച്ച്-വണ്‍ ബി വിസ വിഷയത്തില്‍ ട്രംപിന്റെ നിലപാട് ശ്രദ്ധേയമായിരുന്നു. എച്ച്-വണ്‍ ബി വിസയുടെ സാധ്യത മുതലാക്കിവരുന്നവരുടെ വര്‍ദ്ദനവ് കാരണം അമേരിക്കക്കാര്‍ക്ക് ജോലിയില്ലാത്ത അവസ്ഥയാണെന്നായിരുന്നു ട്രംപിന്റെ മുന്‍ നിലപാട്. 
 
ജോലി ആവശ്യങ്ങള്‍ക്കായി താത്കാലികമായി ലഭിക്കുന്ന എച്ച്-വണ്‍ ബി വിസ ഇന്ത്യയിലെ ഐ ടി പ്രൊഫഷണത്സുകള്‍ക്കും കമ്പനികള്‍ക്കും വളരെ ഏറെ പ്രയോജനകരമായിരുന്നു. ട്രംപിന്റെ പുതിയ നിലപാട് പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാണുന്നത്.

വെബ്ദുനിയ വായിക്കുക