ശ്രീരാമന്‍

WDWD
ശ്രീരാമന്‍ - ഭാരതീയ ഇതാഹസമായ രാമായണത്തിലെ കഥാനായകന്‍. ഭാഗവത കഥയനുസരിച്ച് മഹാവിഷ്ണുവിന്‍റെ ഏഴാമത്തെ അവതാരം.സനാതന ധര്‍മ്മങ്ങളുടെ പാലകനായ അവതാര പുരുഷനാണ് ശ്രീരാമന്‍

ഇക്ഷ്വകുവംശം, രഘുവംശം എന്നീ പേരുകളില്‍ കൂട്ി അറിയപ്പെടുന്ന സൂര്യവംശത്തിലെ രാജാവായിരുന്ന ദശരഥന്‍റെ പുത്രനാണ് രാമന്‍. അയോധ്യ (സാകേതം) ഭരിച്ചിരുന്ന ദശരഥന്‍റെ പട്ടമഹിഷിയായ കൗസല്യയാണ് രാമന്‍റെ മാതാവ്.

ചൈത്രമാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിവസം. ത്രേതായുഗത്തില്‍ ഇങ്ങനെയൊരു ദിവസം പുണര്‍തം നക്ഷത്രത്തിലാണ് ശ്രീരാമന്‍ ജനിച്ചത്.

അതുകൊണ്ട് നക്ഷത്രമേതെന്ന് നോക്കാതെ ചൈത്രമാസ ശുക്ളപക്ഷ നവമി ശ്രീരാമ നവമി എന്ന ശ്രീരാമ ജയന്തി ആയി ആഘോഷിക്കുന്നു. .5114 ബി.സി. ജനുവരി 10 ആണ് മര്യാദാപുരുഷനായ ശ്രീരാമന്‍റെ ജന്മദിനമെന്ന് സരോജ-് ബാല എന്ന ഗവേഷക വെളിപ്പെടുത്തിയിരുന്നു.

വളരെക്കാലം സന്താനങ്ങളില്ലാതിരുന്ന ദശരഥന്‍ പുത്രകാമേഷ്ടിയാഗം നടത്തിയതിന്‍റെ ഫലമായി കൗസല്യയില്‍ രാമനും കൈകേയിയില്‍ ഭരതനും സുമിത്രയില്‍ ലക്സ്മണശത്രുഘ്നന്‍മാരും ജനിച്ചു.

കൗമാരകാലത്തു തന്നെ രാമന്‍ വിശ്വാമിത്ര മഹര്‍ഷിയോടൊപ്പം വനത്തില്‍ ചെന്ന് താടക തുടങ്ങിയ രാക്ഷസരെ നിഗ്രഹിച്ച് മുനിമാരെ രക്ഷിച്ചു. അയോധ്യയിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ മിഥില രാജധാനിയില്‍ ചെന്ന് അദ്ദേഹം ശൈവചാപം കുലച്ച് ജനകരാജാവിന്‍റെ പുത്രിയായ സീതയെ പരിണയിച്ചു.

രാമനെ യുവരാജാവായി അഭിഷേകം ചെയ്യാന്‍ ദശരഥന്‍ എല്ലാ ഏര്‍പ്പാടുകളും പൂര്‍ത്തിയാക്കിയപ്പോള്‍ മന്ഥര എന്ന സ്ത്രീയാല്‍ പ്രേരിതയായ കൈകേയി മുന്‍ വാഗ്ദാനമനുസരിച്ച് രണ്ടു വരങ്ങള്‍ ചോദിച്ചു. ഭരതനെ യുവരാജാവാക്കണമെന്നും രാമനെ 14 വര്‍ഷത്തേയ്ക്ക് കാട്ടില്‍ അയയ്ക്കണമെന്നുമുളള വര പ്രാര്‍ത്ഥന കേട്ട് ദശരഥന്‍ തളര്‍ന്നു വീണു.

രാമന്‍ തന്‍റെ അച്ഛന്‍റെ സത്യം പാലിക്കാനായി വനത്തിലേയ്ക്ക് പുറപ്പെട്ടപ്പോള്‍ സീതയും ലക്സ്മണനും അനുഗമിച്ചു. രാമന്‍റെ അഭാവത്തില്‍ ദശരഥന്‍ മരിക്കുകയും അവിടെ മടങ്ങിവന്ന ഭരതന്‍ അമ്മയെ കുറ്റപ്പെടുത്തിക്കൊണ്ട് വനത്തില്‍ ചെന്ന് രാമനോട് മടങ്ങിവരാന്‍ അപേക്ഷിക്കുകയും ചെയ്തു.

രാമന്‍ അപേക്ഷ സ്വീകരിക്കാത്തതിനാല്‍ അദ്ദേഹത്തിന്‍റെ മെതിയടി വച്ച് പൂജിച്ചുകൊണ്ട് രാജ്യം ഭരിച്ചു.

ഗോദാവരിതീരത്ത് പഞ്ചവടിയില്‍ വസിക്കുന്ന കാലത്ത് രാമലക്ഷ്മണന്മാരെ പ്രണയാഭ്യര്‍ത്ഥനയുമായി സമീപിച്ച ശൂര്‍പ്പണഖ ഭീകരരൂപം പ്രകടിച്ചപ്പോള്‍ ലക്ഷ്മണന്‍ അവരെ അംഗഭംഗപ്പെടുത്തി.

ശൂര്‍പ്പണഖയുടെ സഹോദരന്‍ രാവണന്‍ അതറിഞ്ഞു വന്ന് കപടതന്ത്രപ്രയോഗത്താല്‍ രാമനെ അകറ്റിയിട്ട് സീതയെ അപഹരിച്ചു ലങ്കയില്‍ കൊണ്ടു പോയി.

അവിടെ അശോകവനത്തില്‍ സീത രാക്ഷസിമാരാല്‍ ചുറ്റപ്പെട്ട് ദുഖിതയായി കഴിഞ്ഞു കൂടി.സീതയെ അന്വേഷിച്ചു നടന്ന രാമന്‍ വെട്ടേറ്റു വീണ ജടായു എന്ന പക്ഷിയെക്കണ്ട് സീതാപഹരണ കഥ മനസിലാക്കി.

അനന്തരം അദ്ദേഹം സുഗ്രീവന്‍, ഹനുമാന്‍ എന്നീ വാനരപ്രമുഖരുമായി സഖ്യം ചെയ്ത് ബാലി എന്ന വാനരെ നിഗ്രഹിച്ച് സുഗ്രീവനെ കിഷ്കിന്ധാ രാജാവാക്കുകയും ഹനുമാനെ ലങ്കയിലേയ്ക്ക് അയയ്ക്കുകയും ചെയ്തു.

ഹനുമാന്‍ സീതയെ ചെന്ന് കണ്ട് ആശ്വസിപ്പിച്ചതോടൊപ്പം അശോകവനം തകര്‍ത്ത് രാവണന് മുന്നറിയിപ്പും കൊടുത്തു. രാവണ സഹോദരനായ വിഭീഷണനും രാമനെ അഭയം പ്രാപിച്ചു.

തുടര്‍ന്നു നടന്ന യുദ്ധത്തില്‍ രാവണനും ബന്ധുക്കളും സൈന്യവും നശിച്ചു. വിഭീഷണന്‍ രാക്ഷസ രാജാവായി. സീതയോടൊപ്പം രാമന്‍ അയോധ്യയില്‍ മടങ്ങിവന്ന് രാജ്യഭാരം ഏറ്റെടുത്തു.

രാവണ രാജധാനിയില്‍ കുറെക്കാലം കഴിച്ചുകൂട്ടിയ സീതയെക്കുറിച്ച് അപവാദം ഉണ്ടായതിനാല്‍ രാമന്‍ ഭാര്യയെ കാട്ടില്‍ പരിത്യജിച്ചു. വാല്‍മീകിയുടെ ആശ്രമത്തില്‍ വച്ച് സീത രാമപുത്രന്മാരായ ലവനെയും കുശനെയും പ്രസവിച്ചു.

വസിഷ്ഠന്‍റെ ഉപദേശമനുസരിച്ച് അതിനു ശേഷം രാമന്‍ അശ്വമേധയോഗം നടത്താന്‍ തയ്യാറായെങ്കിലും അതിന്‍റെ നിയമമനുസരിച്ച് തന്നോടൊപ്പം ആസനസ്ഥയാകാന്‍ പുതിയ പത്നിയെ സ്വീകരിക്കുന്നതിന് സന്നദ്ധനായില്ല.

വാല്മീകിയോടൊപ്പം യോഗശാലയില്‍ എത്തിയ പുത്രന്മാരെ കണ്ടെത്തിയ രാമന്‍ സീതയുടെ ചാരിത്യ്രം തെളിയിച്ച് വീണ്ടും സ്വീകരിക്കാന്‍ സന്നദ്ധനായി. എന്നാല്‍ അവിടെ ചെന്ന സീത ചാരിത്യ്രം തെളിയിച്ച ശേഷം ഭൂമിക്കുള്ളില്‍ അന്തര്‍ധാനം ചെയ്യുകയുമാണ് ചെയ്തത്.

അച്ഛന്‍റെ സത്യം പാലിക്കുന്നതിന് വേണ്ടി രാജ്യം വെടിയാനും ജനഹിതം നിറവേറ്റുന്നതിന് വേണ്ടി ഭാര്യയെ ത്യജിക്കാനും രാമന്‍ തയ്യാറായത് ധര്‍മ്മം പാലിക്കുന്നതില്‍ രാമനുള്ള നിഷ്ഠ തെളിയിക്കുന്നു.

അതുപോലെ തന്നെ ആര്യധര്‍മ്മം പാലിക്കുന്നതിനു വേണ്ടി അദ്ദേഹം രാക്ഷസരെ മാത്രമല്ല വൈദിക വിധിക്കെതിരായി തപസ്സനുഷ്ഠിച്ച ഒരു ശുദ്രനെയും വധിക്കുകയുണ്ടായി.

ഇന്ത്യയിലെ ഭക്തി പ്രസ്ഥാനകാലത്ത് രാമനെ ഈശ്വരനായി ചിത്രീകരിക്കുന്ന കാവ്യങ്ങളും ഗീതങ്ങളും ധാരാളം ഉണ്ടായി. തുളസീദാസ രാമായണം, കമ്പരാമായണം, എഴുത്തച്ഛന്‍റെ രാമായണം തുടങ്ങിയ പ്രാദേശിക ഭാഷകളിലെ രാമായണങ്ങളെല്ലാം ഇപ്രകാരം ഉള്ളവയാണ്.

വെബ്ദുനിയ വായിക്കുക