രാമായണ പാരായണം -പതിനഞ്ചാം ദിവസം

ലക്ഷ്മണന്‍റെ പുറപ്പാട

അഗ്രജന്മാജ്ഞയാ സൌമിത്രി സത്വരം
സുഗ്രീവരാജ്യം പ്രതി നടന്നീടിനാന്‍
കിഷ്കിന്ധയോടും ദഹിച്ചുപോമിപ്പൊഴേ
മര്‍ക്കടജാതികളെന്നു തോന്നുംവണ്ണം
വിജ്ഞാനമൂര്‍ത്തിസര്‍വ്വജ്ഞനാകുല
നജ്ഞാനിയായ മാനുഷനെപ്പോലെ
ദു:ഖസുഖാദികള്‍ കൈക്കൊണ്ടു വര്‍ത്തിച്ചു
ദുഷ്കൃതശാന്തിലോകത്തിനുണ്ടാക്കുവാന്‍
മുന്നം ദശരഥന്‍ ചെയ്ത തപോബലം-
തന്നുടെ സിദ്ധി വരുത്തിക്കൊടുപ്പാനും
പങ്കജസംഭവനാദികള്‍ക്കുണ്ടായ
സങ്കടം തീര്‍ത്തു രക്ഷിച്ചുകൊടുപ്പാനും
മാനുഷവേഷം ധരിച്ചു പരാപര-
നാനന്ദമൂര്‍ത്തി ജഗന്മയനീശ്വരന്‍
നാനാജനങ്ങളും മായയാ മോഹിച്ചു
മാനസമജ്ഞാനസംയൂതരാകയാല്‍
മോക്ഷം വരുത്തുന്നതെങ്ങനെ ഞാനെന്നു
സാക്ഷാല്‍ മഹാവിഷ്ണു ചിന്തിച്ചു കല്പിച്ചു
സര്‍വ്വജഗന്മായാനാശിനിയാകിയ
ദിവ്യകഥയെ പ്രസിദ്ധയാക്കൂ യഥാ.
രാമനായ് മാനുഷവ്യാപാരജാതയാം
രാമായണാഭിധമാനന്ധദായിനീം.
സല്‍ക്കഥാമിപ്രപഞ്ചത്തിങ്കലൊക്കവേ
വിഖ്യാതയാക്കുവാനനന്ദപുരുഷന്‍
ക്രോധവും മോഹവും കാമവും രാഗവും
ഖേദാദിയും വ്യവഹാരാര്‍ത്ഥസിദ്ധയേ
തത്തല്‍ക്രിയാകാലദേശോചിതം നിജ-
ചിത്തേപരിഗ്രഹിച്ചീടിനാനീശ്വരന്‍
സത്വാദികളാം ഗുണങ്ങളില്‍താതനു-
ഭക്തനെപ്പോലെ ഭവിക്കുന്നു നിര്‍ഗ്ഗുണന്‍.
വിജ്ഞാനമൂര്‍ത്തിയാം സാക്ഷി സുഖാത്മകന്‍
വിജ്ഞാനശക്തിമാനവ്യക്തനദ്വയന്‍
കാമാദികളാലവിലിപ്തനവ്യയന്‍
വ്യോമദ്യാപ്തനനന്തനനാമയന്‍.
ദിവ്യമുനീശ്വരന്മാര്‍ സനകാദികള്‍
സര്‍വ്വാത്മകനെച്ചിലതറിഞ്ഞീടുമ്പോള്‍
നിര്‍മ്മലാത്മാക്കളായുള്ള ഭക്തന്മാര്‍ക്കു
സ‌മ്യക്പ്രബോധമുണ്ടാമെന്നു ചൊല്ലുന്നു
ഭക്തചിത്താനുസാരേണ സഞ്ജായതേ
മുക്തിപ്രദന്‍ മുനിവൃന്ദനിഷേവിതന്‍.

.
കിഷ്കിന്ധയാം നഗരാന്തികം പ്രാപിച്ചു
ലക്ഷ്മണനും ചെറുഞാണൊലിയിട്ടിതു
മര്‍ക്കടന്മാരവനെക്കണ്ടു പേടിച്ചു
ചക്രു: കിലുകിലശബ്‌ദം പരവശാല്‍.
വപ്രോപരി പാഞ്ഞു കല്ലും മരങ്ങളും
വിഭ്രമത്തോടു കൈയില്‍ പിടിച്ചേവരും
പേടിച്ചു മൂത്രമലങ്ങള്‍ വിസര്‍ജ്ജിച്ചു
ചാടിത്തുടങ്ങിനാരങ്ങുമിങ്ങും ദ്രുതം
മര്‍ക്കടക്കൂട്ടത്തെയൊക്കെയൊടുക്കുവാ-
നുള്‍ക്കാമ്പിലാഭ്യുദ്യുതനായ സൌമിത്രി
വില്ലും കുഴിയെക്കുലച്ചു വലിച്ചിതു
ഭല്ലൂകവൃന്ദവും വല്ലാതെയായിതു
ലക്ഷ്മണനാഗതനായതറിഞ്ഞഥ
തല്‍ക്ഷണമംഗദനോടിവന്നീടിനാന്‍
ശാഖാമൃഗങ്ങളെയാട്ടിക്കളഞ്ഞു താ-
നേകനായ്ച്ചെന്നു നമസ്കരിച്ചീടിനാന്‍.
പ്രീതനായാശ്ലേഷവും ചെയ്തവനോടു
ജാതമോദം സുമിത്രാത്മജന്‍ ചൊല്ലിനാന്‍
“ഗച്ഛ വത്സ! ത്വം പിതൃവ്യനെക്കണ്ടു ചൊ-
ല്ലിച്ചെയ്ത കാര്യം പിഴയ്ക്കുമെന്നാശു നീ.
ഇച്ഛയായുള്ളതു ചെയ്ത മിത്രത്തെ വ-
ഞ്ചിച്ചാലനര്‍ത്ഥമവിളംബിതം വരും
ളുഗ്രനാമഗ്രജനെന്നോടരുള്‍ചെയ്തു
നിഗ്രഹിച്ചീടുവാന്‍ സുഗ്രീവനെ ക്ഷണാല്‍.
അഗ്രജമാര്‍ഗ്ഗം ഗമിക്കേണമെന്നുണ്ടു
സുഗ്രീവനുള്‍ക്കാമ്പിലെങ്കിലതേ പോരും
എന്നരുള്‍ ചെയ്തതു ചെന്നു പറകെന്നു
ചൊന്നതു കേട്ടൊരു ബാലിതനയനും
തന്നുള്ളിലുണ്ടായ ഭീതിയോടുമവന്‍
ചെന്നു സുഗ്രീവനെ വന്ദിച്ചു ചൊല്ലിനാന്‍
“കോപേന ലക്ഷ്മണന്‍ വന്നിതാ നില്ക്കുന്നു
ഗോപുരദ്വാരി പുറത്തുഭാഗത്തിനി
കാപേയഭാവം കളഞ്ഞു വന്ദിക്ക ചെ-
ന്നാപത്തതല്ലായ്കിലുണ്ടായ്‌വരും ദൃഢം.”
സന്ത്രസ്തനായി സുഗ്രീവനതു കേട്ടു
മന്ത്രിപ്രവരനാം മാരുതിതന്നോടു
ചിന്തിച്ചു കൊല്ലിനാനംഗദനോടുകൂ‌-
ടന്തികേ ചെന്നു വന്ദിക്ക സൌമിത്രിയെ.
സാന്ത്വനംചെയ്തു കൂട്ടിക്കൊണ്ടുപോരിക
ശാന്തനായൊരു സുമിത്രാതനയനെ.”

.

വെബ്ദുനിയ വായിക്കുക