രാമായണപാരായണം-ഇരുപത്തിനാലാംദിവസം
യുദ്ധയാത്ര
അഞ്ജനാനന്ദനന്‍വാക്കുകള്‍ കേട്ടഥ-
സഞ്ജാതകൌതുകം സംഭാവ്യ സാദരം
അഞ്ജസാ സുഗ്രീവനോടരുള്‍ചെയ്തിതു
കഞ്‌ജവിലോചനനാകിയ രാഘവന്‍
“ഇപ്പോള്‍ വിജയമുഹൂര്‍ത്തകാലം പട-
യ്ക്കുല്‍പ്പന്നമോദം പുറപ്പെടുകേവരും
നക്ഷത്രമുത്രമതും വിജയപ്രദം
രക്ഷോജനര്‍ക്ഷമാം മൂലം ഹതിപ്രദം
ദക്ഷിണനേത്രസ്ഫുരണവുമുണ്ടു മമ
ലക്ഷണമെല്ലാം നമുക്കു ജയപ്രദം
സൈന്യമെല്ലാം പരിപാലിച്ചുകൊള്ളണം
സൈന്യാധിപനായ നീലന്‍ മഹാബലന്‍.
മുമ്പും നടുഭാഗവുമിരുഭാഗവും
പിമ്പടയും പരിപാലിച്ചുകൊള്ളുവാന്‍
വമ്പരാം വാനരന്മാരെ നിയോഗിക്ക
രംഭപ്രമാഥിപ്രമുഖരായുള്ളവര്‍.
മുമ്പില്‍ ഞാന്‍ മാരുതികണ്‍ഠവുമേറി മല്‍-
പിമ്പേ സുമിത്രാത്മജനംഗദോപരി
സുഗ്രീവനെന്നെപ്പിരിയാതരികവേ
നിര്‍ഗ്ഗമിച്ചീടുക മറ്റുള്‍ല വീരരും
നീലന്‍ ഗജന്‍ ഗവയന്‍ ഗാക്ഷന്‍ ബലി
ശുലിസമാനനാം മൈന്ദന്‍ വിവിദനും
പങ്കജസംഭവസുനു സുഷേണനും
തുംഗന്‍ നളനും ശതബലി താരനും
ചൊല്ലുള്ള വാനരനായകന്മാരോടു
ചൊല്ലുവാനാവതല്ലാതൊരു സൈന്യവും
കൂടിപ്പുറപ്പെടുകേതുമേ വൈകരു-
താടലുണ്ടാകരുതാര്‍ക്കും വഴിക്കെടോ.”
ഇത്ഥമരുള്‍ചെയ്തു മര്‍ക്കടസൈനിക-
മദ്ധ്യേ സഹോദരനോടും രഘുപതി
നക്ഷത്രമണ്ഡലമദ്ധ്യേ വിളങ്ങുന്ന
നക്ഷത്രനാഥനും ഭാസ്കരദേവനും
ആകാശമാര്‍ഗ്ഗേ വിളങ്ങുന്നതുപോലെ
ലോകനാഥന്മാര്‍ തെളിഞ്ഞു വിളങ്ങിനാര്‍.
ആര്‍ത്തുവിളിച്ചു കളിച്ചു പുളച്ചു ലോ-
കാര്‍ത്തി തീര്‍ത്തീടുവാന്‍ മര്‍ക്കടസഞ്ചയം.
രാത്രിഞ്ചരേശ്വര രാജ്യപതി പര-
മാസ്ഥയാ വേഗാല്‍ നടന്നുതുടങ്ങിനാര്‍.
ധാത്രിയിലൊക്കെ നിറഞ്ഞു പരന്നൊരു
വര്‍ദ്ധിനടന്നഗ്ങ്നടുക്കുന്നതുപോലെ
ചാടിയുമോടിയുമോരോ വനങ്ങളില്‍
തേടിയും പക്വഫലങ്ങള്‍ ഭുജിക്കയും
ശൈലവനനദീജാലങ്ങള്‍ പിന്നിട്ടു
ശൈലശരീരികളായ കപികുലം
ദക്ഷിണസിന്ധുതന്നുത്തരതീരവും
പുക്കു മഹേന്ദ്രചലാന്തികേ മേവിനാര്‍.
മാരുതി തന്നുടെ കണ്ഡദേശേനിന്നു
പാരിലിറങ്ങി രഘുകുലനാഥനും
താരേയകണ്‌ഠമമര്‍ന്ന സൌമിത്രിയും
പാരിലിഴിഞ്ഞു വണങ്ങിനാനഗ്രജം.
ശ്രീരാമലക്ഷ്മണന്മാരും കപീന്ദ്രനും
വാരിധിതീരം പ്രവേശിച്ചനന്തരം.
സൂര്യനും വാരിധിതന്നുടെ പശ്ചിമ-
തീരം പ്രവേശിച്ചപ്പോള്‍ നൃപാധിപന്‍
സൂര്യാത്മജനോടരുള്‍ചെയ്തിതാശു “നാം
വാരിയുമൂത്തു സന്ധ്യാവന്ദനംചെയ്തു
വാരാന്നിധിയെക്കടപ്പാനുപായവും
വീരരായുള്ളവരൊന്നിച്ചു മന്ത്രിച്ചു
പാരാതെ കല്‌പ്പിക്കവേണമിനിയുടന്‍.
വാരനസൈന്യത്തെ രക്ഷിച്ചുകൊള്ളണം
സേനാധിപന്മാര്‍ കൃശാനുപുത്രാദികള്‍
രാത്രിയില്‍ മായാവിശാരദന്മാരായ
രാത്രിഞ്ചരന്മാരുപദ്രവിച്ചിടുമ്പോള്‍”
ഏവമരുള്‍ചെയ്തു സന്ധ്യയും വന്ദിച്ചു
മേവിനാന്‍ പര്‍വതാഗ്രേ രഘുനാഥനും.
വാനരവൃന്ദം മകരാലയം കണ്ടു
മാനസേ ഭീതി കലര്‍ന്നു മരുവിനാര്‍.
“നക്രചക്രൌഘഭയങ്കരമെത്രയു-
മുഗ്രം വരുണാലയം ഭീമനിസ്വനം
അത്യുന്നതതരംഗാഢ്യമഗാധമി-
തുതരണംചെയ്‌വതിന്നരുതാര്‍ക്കുമേ
ഇങ്ങനെയുള്ള സമുദ്രം കടന്നു ചെ-
ന്നെങ്ങിനെ രാവണന്‍തന്നെ വധിക്കുന്നു?
ചിന്താപരവശന്മാരായ് കപികളു-
മന്ധബുദ്ധ്യാ രാമപാര്‍ശ്വേ മരുവിനാര്‍.
ചന്ദ്രനുമപ്പോളുദിച്ചു പൊങ്ങീടിനാന്‍.
ചന്ദ്രമുഖിയെ നിരൂപിച്ചു രാമനും.
ദു:ഖം കലര്‍ന്നു വിലാപം തുടങ്ങിനാ-
നൊക്കെ ലോകത്തെയനുകരിച്ചീടുവാന്‍.
ദു:ഖഹര്‍ഷഭയക്രോധലോഭാദികള്‍
സൌഖ്യമദമോഹകാമജന്മദികള്‍.
അജ്ഞാനലിംഗത്തിനുള്ളവയെങ്ങിനെ
സുജ്ഞാനരൂപനായുള്ള ചിദാത്മനി
സംഭവിക്കുന്നു വിചാരിച്ചുകാണ്‍കിലോ
സംഭവിക്കുന്നിതു ദേഹാഭിമാനിനാം
കിം പരമാത്മനി സൌഖ്യദു:ഖാദികള്‍?
സംപ്രസാദത്തിങ്കലില്ല രണ്ടേതുമേ,
സംപ്രതി നിത്യമാനന്ദമാത്രം പരം.
ദു:ഖാദിസര്‍വവും ബുദ്ധിസംഭൂതങ്ങള്‍
മുഖ്യനാം രാമന്‍ പരമാത്മാ പരന്‍ പുമാന്‍.
മായാഗുണങ്ങളില്‍ സംഗതനാകയാല്‍
മായവിമോഹിതന്മാര്‍ക്കും തോന്നും വൃഥാ
ദു:ഖിയെന്നും സുഖിയെന്നുമെല്ലാമതു-
മൊക്കെയോര്‍ത്താലബുധന്മാരുടെ മതം.
രാവണാദികളുടെ ആലോചന
അക്കഥ നില്‍ക്കെ, ദശരഥപുത്രരു-
മര്‍ക്കാത്മജാദികളായ കപികളും
വരാന്നിധിക്കു വടക്കേക്കര വന്നു
വാരിധിപോലെ പരന്നോരനന്തരം
ശങ്കാവിഹീനം ജയിച്ചു ജഗത്രയം
ലങ്കയില്‍ വാഴുന്ന ലങ്കേശ്വരന്‍ തദാ
മന്ത്രികള്‍ തമ്മെ വരുത്തി വിരവൊടു
മന്ത്രനികേതനം പുക്കിരുന്നീടിനാന്‍.
ആദ്രിതേയാസുരേന്ദ്രാദികള്‍ക്കുമതു-
താതൊരു കര്‍മ്മങ്ങള്‍ മാരുതി ചെയ്തതും
ചിന്തിച്ചു ചിന്തിച്ചു നാണിച്ചു രാവണന്‍
മന്ത്രികളോടു കേള്‍പ്പിച്ചാനവസ്ഥകള്‍
“മാരുതി വന്നിവിടെച്ചെയ്ത കര്‍മ്മങ്ങ-
ളാരുമറിയാതിരിക്കയുമില്ലല്ലോ.
ആര്‍ക്കും കടക്കരുതാതൊരു ലങ്കയി-
ലൂക്കോടു വന്നകം പുക്കൊരു വാനരന്‍
ജാനകി തന്നെയും കണ്ടു പറഞ്ഞൊരു
ദീനതകൂടാതഴിച്ചാനുപവനം
നക്തഞ്ചരന്മാരെയും വധിച്ചെന്നുടെ
പുത്രനാമക്ഷകുമാരനേയും കൊന്നു
ലങ്കയും ചുട്ടുപൊള്ളിച്ചു സമുദ്രവും
ലംഘനംചെയ്തൊരു സങ്കടമെന്നിയേ
സ്വസ്ഥനായ് പോയതോര്‍ത്തോളം നമുക്കുള്ളി-
ലെത്രയും നാണമില്ലൊരു സംശയം.
ഇപ്പോള്‍ കപികുലസേനയും രാമനു-
മബ്‌ധിതന്നുത്തരതീരേ മരുവിനാര്‍
കര്‍ത്തവ്യമെന്തു നമ്മാലിനിയെന്നതും
ചിത്തേ നിരൂപിച്ചു കല്‌പിക്ക നിങ്ങളും
മന്ത്രവിശാരദന്മാര്‍ നിങ്ങളെന്നുടെ
മന്ത്രികള്‍ ചൊന്നതു കേട്ടതുമൂലമായ്
വന്നീലൊരാപത്തിനിയും മമ ഹിതം
നന്നായ് വിചാരിച്ചു ചൊല്‍കുവിന്‍ വൈകാതെ.
എന്നുടെ കണ്ണുകളാകുന്നതും നിങ്ങ-
ളെന്നിലെ സ്നേഹവും നിങ്ങള്‍ക്കചഞ്ചലം.
ഉത്തരം മധ്യമം പിന്നേതധമവു-
മിത്ഥം ത്രിവിധമായുള്ള വിചാരവും
സാദ്ധ്യമിദ്വമിദം ദുസ്സാദ്ധ്യമാമിദം
സാദ്ധ്യമല്ലെന്നുള്ള മൂന്നു പക്ഷങ്ങളും
കേട്ടാല്‍ പലര്‍ക്കുമൊരുപോലെ മാനസേ
വാട്ടമൊഴിഞ്ഞു തോന്നീടുന്നതും മുദാ.
തമ്മിലന്യോന്യം പറയുന്ന നേരത്തു
സമ്മതം മാമകം നന്നുനന്നിദൃശം
എന്നുറച്ചൊന്നിച്ചു കല്‌പിപ്പതുത്തമം.
പിന്നെ രണ്ടാമതു മദ്ധ്യമം ചൊല്ലുവാന്‍
ഓരോതരം പറഞ്ഞുനങ്ങളുള്ളതു
തീരുവാനായ് പ്രതിവാദിച്ചനന്തരം
നല്ലതിനെന്നൈകമത്യാമായേവനു-
മുള്ളിലുറച്ചു കല്‌പിച്ചു പിരിവതു
മദ്ധ്യമമായുള്ള മന്ത്രമതെന്നിയേ
ചിത്താഭിമാനേന താന്‍ താന്‍ പറഞ്ഞതു
സാധിപ്പതിന്നു ദുസ്തര്‍ക്കം പറഞ്ഞതു
ബാധിച്ചു മറ്റൊന്നും പറഞ്ഞീര്‍ഷ്യയാ
കാലുഷ്യചേതസാ കല്‌പിച്ചുകൂടാതെ
കാലവും ദീര്‍ഗ്ഘമായിട്ടു പരസ്പരം
നിന്ദയും പൂണ്ടു പിരിയുന്ന മന്ത്രമോ
നിന്ദ്യമായുള്ളോന്നധമമതെത്രയും
എന്നാലിവിടെ നമുക്കെന്തു നല്ലതെ-
ന്നൊന്നിച്ചു നിങ്ങള്‍ വിചാരിച്ചു ചൊല്ലുവിന്‍.”
ഇങ്ങനെ രാവണന്‍ ചൊന്നതു കേട്ടള-
വിംഗിതജ്ഞന്മാര്‍ നിശാചരര്‍ ചൊല്ലിനാള്‍
“നന്നുനന്നെത്രയുമോര്‍ത്തോളമുള്ളിലി-
തിന്നൊരു കാര്യവിചാരമുണ്ടായതും?
ലോകങ്ങളെല്ലാം ജയിച്ച ഭവാനിന്നൊ-
രാകുലമെന്തു ഭവിച്ചതു മാനസേ?
മര്‍ത്ത്യനാം രാമങ്കല്‍നിന്നു ഭയം തവ
ചിത്തേ ഭാവിച്ചതുമെത്രയുമത്ഭുതം!
വൃത്രാരിയെപ്പുരാ യുദ്ധേ ജയിച്ചുടന്‍
ബദ്ധ്വാ വിനിക്ഷിപ്യ പത്തനേ സത്വരം
വിശ്രുതമായൊരു കീര്‍ത്തി വളര്‍ത്തതും
പുത്രനാം മേഘനിനാദനതോര്‍ക്ക നീ
വിത്തേശനെപ്പുരാ യുദ്ധമദ്ധ്യേ ഭവാന്‍
ജിത്വാ ജിതശ്രമം പോരും ദശാന്തരേ
പുഷ്പകമായ വിമാനം ഗ്രഹിച്ചതു-
മത്ഭുതമെത്രയുമോര്‍ത്തുകണ്ടോളവും
കാലനെപ്പോരില്‍ ജയിച്ച ഭവാനുണ്ടോ
കാലദണ്ഡത്താലൊരു ഭയമുണ്ടാവൂ?
ഹുങ്കാരമാത്രേണതന്നെ വരുണനെ
സ്സംഗരത്തിങ്കല്‍ ജയിച്ചീലയോ ഭവാന്‍?
മറ്റുള്ള ദേവകളെപ്പറയണമോ
പറ്റലരാതു മറ്റുള്ളതു ചൊല്‌കു നീ
പിന്നെ മയനാം മഹാസുരന്‍ പേടിച്ചു
കന്യകാരത്നത്തെ നല്‌കീലയോ തവ?
ദാനവന്മാര്‍ കരം തന്നു പൊറുക്കുന്നു
മാനവന്മാരെക്കൊണ്ടെന്തു ചൊല്ലേണമോ?
കൈലാസശൈലമിളക്കിയെടുത്തുട-
ലാലോലമമ്മാനമാടിയ കാരണം
കാലാരി ചന്ദ്രഹാസത്തെ നല്‌കീലയോ?
മൂലമുണ്ടോ വിഷാദിപ്പാന്‍ മനസി തേ?
ത്രൈലോക്യവാസികളെല്ലാം ഭവല്‍ബല-
മാലോക്യ ഭീതികലര്‍ന്നു മരുവുന്നു.
മാരുതി വന്നിവിടെച്ചെയ്ത കര്‍മ്മങ്ങള്‍
വീരരായുള്ള നമുക്കോര്‍ക്കില്‍ നാണമാം
നാമൊന്നുപേക്ഷിക്കകാരണാലേതുമൊ-
രാമയമെന്നിയേ പൊയ്ക്കൊണ്ടതുഭവാന്‍
ഞങ്ങളാരാനുമറിഞ്ഞാകിലെന്നുമേ
യങ്ങവന്‍ ജീവനോടെ പോകയില്ലല്ലോ”
ഇത്ഥം ദശമുഖനോടറിയിച്ചുടന്‍
പത്യേകമായോരോ പ്രതിജ്ഞയും ചൊല്ലിനാര്‍.
“മാനമോടിന്നിനി ഞങ്ങളിലേകനെ
മാനസേ കല്‌പ്പിച്ചയയ്ക്കുന്നതാകിലോ
മാനുഷജാതികളില്ല ലോകത്തിങ്കല്‍
വാനരജാതിയുമില്ലെന്നതും വരും.
ഇന്നൊരു കാര്യവിചാരമാക്കിപ്പല-
രൊന്നിച്ചുകൂടി നിരൂപിക്കയെന്നതും
എത്രയും പാരമിളപ്പം നമുക്ക്തു-
മുള്‍ത്താരിലോര്‍ത്തരുളേണം ജഗല്‍പ്രഭോ!“
നക്തഞ്ചരരിത്ഥം പറഞ്ഞള-
വുള്‍ത്താപമൊട്ടു കുറഞ്ഞു ദശാസ്യനും.